കൊൽക്കത്ത: മുൻ ഐ.എ.എസ് ഓഫിസറും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസ് പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റു. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് നിയമനം. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി മമത ബാനർജി, മറ്റ് സംസ്ഥാന മന്ത്രിമാർ, സ്പീക്കർ ബിമൻ ബാനർജി എന്നിവരുടെ സാന്നിധ്യത്തിൽ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുൻ ഗവർണ്ണർ ഗോപാൽ കൃഷ്ണ ഗാന്ധി, അൽഫോൺസ് കണ്ണന്താനം തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. മേഘാലയ സർക്കാറിന്‍റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു സി.വി. ആനന്ദബോസ്. 2019ൽ ബി.ജെ.പിയിൽ ചേർന്നിരുന്നു.
1951 ജനുവരി രണ്ടിന് കോട്ടയം മാന്നാനത്താണ് ജനനം. ജില്ല കലക്ടർ, പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്. യു.എന്‍ ഉള്‍പ്പെടെയുള്ള വിവിധ അന്തര്‍ദേശീയ സംഘടനകളില്‍ ഉപദേഷ്ടാവായിരുന്നു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധികൾ സംബന്ധിച്ച സുപ്രീം കോടതി സമിതിയുടെ തലവൻ ഡോ. സി.വി. ആനന്ദബോസായിരുന്നു. നോവലുകൾ, ചെറുകഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി 32 പുസ്തകങ്ങൾ ബോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.