ന്യൂഡൽഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുൻ നയതന്ത്ര ഉദ്യോഗസ്ഥനും പ്രമുഖ വിദ്യാഭ്യാസ ഉപദേശകനുമായിരുന്ന കത്യായനി ശങ്കർ ബാജ്പേയ് (92) നിര്യാതനായി. ഞായറാഴ്ച വൈകീട്ടായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു. 1952ൽ ഇന്ത്യൻ ഫോറിൻ സർവിസിൽ പ്രവേശിച്ച ശങ്കർ ബാജ്പേയ് യു.എസ്, ചൈന, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസഡറായിരുന്നു.
1970 മുതൽ 74 വരെ സിക്കിമിൽ രാഷ്ട്രീയ കാര്യ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം സിക്കിം ഇന്ത്യയുടെ ഭാഗമായി മാറ്റുന്ന വേളയിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1985ൽ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി അമേരിക്കയിലേക്ക് ആദ്യ സന്ദർശനത്തിനായി പോകുേമ്പാൾ ഇന്ത്യയുടെ അംബാസഡറായിരുന്നത് ബാജ്പേയ് ആയിരുന്നു. 1965ൽ ഇന്ത്യ-പാക് യുദ്ധവേളയിലാണ് പാകിസ്താനിൽ അംബാസഡറായി സേവനമനുഷ്ഠിച്ചത്.
നയതന്ത്ര ഉദ്യോഗസ്ഥൻ എന്നതിലുപരി രാജ്യം കണ്ട എക്കാലത്തേയും മികച്ച വിദ്യാഭ്യാസ ഉപദേശകരിൽ ഒരാളായിരുന്നു ശങ്കർ. 1986ൽ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച ഇദ്ദേഹം കാലിഫോർണിയ സർവകലാശാല ഉൾപ്പെടെ ലോകത്തെ മികച്ച യൂനിവേഴ്സിറ്റികളിൽ വിസിറ്റിങ് പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008 മുതൽ 2010 വരെ ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്നു. 1928 മാർച്ച് 30ന് ജയ്പൂരിലാണ് ജനനം. പിതാവ് ഗിരിജ ശങ്കർ ബാജ്പേയിയും ഇന്ത്യയുടെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. മരണത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.