അമൃത്സർ: ഒരു വിമാനം തനിക്ക് മാത്രമായി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പറന്നാൽ എന്ത് തോന്നും?. തനിക്ക് ഒരു മഹാരാജാവിനെ പോലെ തോന്നിയെന്നാണ് യു.എ.ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ എസ്.പി സിങ് ഒബ്റോയ് പറയുന്നത്.
അമൃത്സർ മുതൽ ദുബൈ വരേയാണ് എയർ ഇന്ത്യയുടെ യാത്രാ വിമാനത്തിൽ സിങ് ഒറ്റക്ക് പറന്നത്. വിമാനത്തിൽ കയറിയപ്പോൾ വിമാനത്തിലെ ഏക യാത്രക്കാരൻ താനാണെന്ന് അറിഞ്ഞതിനെത്തുടർന്ന് ഞെട്ടിയെന്നാണ് അദ്ദേഹം പറയുന്നത്.
'ജൂൺ 23ന് പുലർച്ചെ നാലിനാണ് ഞാൻ അമൃത്സറിൽ നിന്ന് ദുബൈയിലേക്കുള്ള എയർ ഇന്ത്യ (AI-929)വിമാനത്തിൽ പുറപ്പെട്ടത്. ഭാഗ്യം കൊണ്ട് വിമാനത്തിലെ ഏക യാത്രികൻ ഞാനായിരുന്നു. യാത്രയിൽ എനിക്ക് ഒരു മഹാരാജാവിനെ പോലെ തോന്നി'-ഒബ്റോയ് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
10 വർഷത്തെ ഗോൾഡൻ വിസയുള്ള ഒബ്റോയ് ദുബൈ കേന്ദ്രീകരിച്ചാണ് ബിസിനസ് ചെയ്യുന്നത്. വിമാനത്തിനുള്ളിൽ വെച്ച് ജീവനക്കാർ നല്ല രീതിയിൽ സഹകരിച്ചെന്നും പൈലറ്റും ക്രൂവുമടക്കം ഫോട്ടോ എടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെയൊക്കെയാണെങ്കിലും സഹയാത്രക്കാരില്ലാത്ത യാത്ര വിരസമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമയം കളയാനായി എയർബസ് 320 വിമാനത്തിലെ സീറ്റുകളുടെയും വിൻഡോകളും എണ്ണുന്ന പണിയായിരുന്നു തനിക്കെന്ന് അദ്ദേഹം പറഞ്ഞു. ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം അനുഭവിക്കേണ്ടതാണെന്നും ഇനിയൊരു അവസരം ലഭിച്ചാൽ സമ്മതിക്കില്ലെന്നും ഒബ്റോയ് കൂട്ടിച്ചേർത്തു.
ഒബ്റോയ്യുടെ യാത്രക്ക് എയർ ഇന്ത്യ ആദ്യം അനുവാദം നൽകിയിരുന്നില്ല. എന്നാൽ വ്യോമായന മന്ത്രാലയത്തിൽ നിന്നുള്ള ഇടപെടലിെൻറ ഫലമായാണ് അവിസ്മരണീയ യാത്ര സാധ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.