ഗ്യാൻവാപി മസ്ജിദ് വിഡിയോ സർവേ അവസാനഘട്ടത്തിൽ

ലഖ്നോ: മഥുര കാശിവിശ്വനാഥക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദിന്റെ വിഡിയോ സർവേ തുടർച്ചയായ രണ്ടാം ദിവസവും സമാധാനപരമായി പൂർത്തിയായി. മസ്ജിദ് വളപ്പിലേറെയും വിഡിയോയിൽ പകർത്തിയതായി സർവേ സംഘം അറിയിച്ചു.

ഇരുകക്ഷികൾ, അവരുടെ അഭിഭാഷകർ, മൂന്ന് കോടതി കമീഷണർമാർ എന്നിവരുടെ സാന്നിധ്യത്തിൽ രാവിലെ എട്ടു മുതൽ ഉച്ചക്ക് 12 മണിവരെയായിരുന്നു സർവേ. സർക്കാർ പ്രതിനിധികൾ, പൊലീസ് കമീഷണർ, ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ എന്നിവരും പങ്കാളികളായി. സംഘർഷ സാധ്യത കണക്കിലെടുത്ത് ശനിയാഴ്ചത്തേതിന് സമാനമായി അതിസുരക്ഷയിലായിരുന്നു നഗരം.

ഗ്യാൻവാപി സമുച്ചയത്തിൽനിന് 500 മീറ്റർ അകലെ ആളുകളെ നിയന്ത്രിച്ചു. തിങ്കളാഴ്ചയും തുടരുന്ന സർവേ ചൊവ്വാഴ്ച പൂർത്തിയാക്കും. അതേദിവസം റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. പള്ളിയുടെ പടിഞ്ഞാറെ ചുമരിനോട് ചേർന്നുള്ള വിഗ്രഹങ്ങളെ ആരാധിക്കാൻ അനുമതി തേടി ഒരു കൂട്ടം സ്ത്രീകൾ നൽകിയ പരാതിയിൽ കോടതിയിൽ വാദം കേൾക്കൽ തുടരുകയാണ്.

വർഷത്തിലൊരിക്കൽ ഇവിടെ ആരാധനക്ക് അനുമതിയുണ്ട്. എല്ലാ ദിവസവും അനുമതി നൽകണമെന്നാണ് ആവശ്യം. മസ്ജിദിനകത്തും വിഗ്രഹങ്ങളുണ്ടെന്ന് ഇവർ പരാതിയിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിഡിയോ സർവേക്ക് കമീഷണറെ വെച്ചിരുന്നത്.

സർവേയെ എതിർത്ത മസ്ജിദ് കമ്മിറ്റി കമീഷണറെ മാറ്റാനും കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, സർവേ തുടരാൻ വാരാണസി കോടതി അനുമതി നൽകി. രണ്ട് കമീഷണർമാരെ കൂടി അധികമായി നിയോഗിക്കുകയും ചെയ്തു. ഈ സംഘമാണ് വിഡിയോ സർവേ തുടരുന്നത്.

Tags:    
News Summary - Gyanvapi Mosque video survey in final stages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.