ചെന്നൈ: സാമുദായിക വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ തമിഴ്നാട്ടിൽ ബി.ജെ.പി നേതാവ് അറസ്റ്റിലായി.
ഭാരതീയ ജനതാ മസ്ദൂർ മഹാസംഘം മുൻ ദേശീയ സെക്രട്ടറിയും ബി.ജെ.പി നേതാവുമായ കല്യാണരാമനുൾപ്പെടെ മൂന്ന് പേരെയാണ് മേട്ടുപ്പാളയം പൊലീസ് അറസ്റ്റ് ചെയ്തത്.
ടൗണിൽ നടന്ന പരിപാടിക്കിടെ പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രസംഗിച്ചുവെന്നും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമാണ് ആരോപണം.
ബി.ജെ.പിയുടെ കോയമ്പത്തൂർ നോർത് ജില്ലാ പ്രസിഡന്‍റ് ജഗനാഥൻ, ഡിവിഷനൽ സെക്രട്ടറി സതീഷ് കുമാർ എന്നിവരാണ് കല്യാണരാമനൊപ്പം അറസ്റ്റിലായ മറ്റ് രണ്ടുപേർ. ഇവരെ അവിനാശി സബ്ജയിലിൽ പ്രവേശിപ്പിച്ചു.
വര്‍ഗീയ കലാപമുണ്ടാക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, മതവികാരം വ്രണപെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കർഷക സമരത്തെ പിന്തുണച്ച് എസ്.ഡി.പി.ഐ റിപബ്ലിക് ദിനത്തിൽ പ്രദേശത്ത് നടത്തിയ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചെന്നാരോപിച്ച് ബി.ജെ.പി നടത്തിയ യോഗത്തിലായിരുന്നു വിവാദ പരാമർശങ്ങൾ.
'കല്യാണരാമന്‍റെ പ്രസംഗം കേട്ടെത്തിയ എസ്.ഡി.പി.ഐ പ്രവർത്തകർ ബി.ജെ.പിക്കെതിരെ മുദ്രാവാക്യം മുഴക്കി. ശേഷം ഇവരെ അനുനയിപ്പിച്ച് പറഞ്ഞയച്ചെങ്കിലും
ശേഷം യോഗത്തിനു നേരെ കല്ലേറുണ്ടായി. കല്ലേറുണ്ടായ സംഭവത്തിൽ 30 ഓളം എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു' -മേട്ടുപ്പാളയം എസ്.പി അറ അരുളരശ് പറഞ്ഞു.
ബി.ജെ.പി-എസ്.ഡി.പി.ഐ സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.