ബംഗളൂരു: ഹാസനിലെ മുൻ ബി.ജെ.പി എം.എൽ.എ പ്രീതം ഗൗഡയുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് കർണാടക ഹൈകോടതി.
ഹാസൻ മുൻ എം.പി പ്രജ്വൽ, ഗൗഡ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസിലെ ഇരയുടെ വിഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രീതം ഗൗഡക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഐ.ടി ആക്ടിലെ 67, 66 ഇ വകുപ്പുകളും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ, 354 ഡി, 354 ബി, 506 വകുപ്പുകളും ചേർത്ത് തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രീതം ഗൗഡ സമർപ്പിച്ച ഹരജിയിലാണ് കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
അന്വേഷണത്തിൽ സഹകരിക്കുന്നിടത്തോളം പ്രീതം ഗൗഡയെ അറസ്റ്റ് ചെയ്യരുതെന്നും അതേസമയം, അന്വേഷണ സംഘം തെളിവ് കണ്ടെത്തിയാൽ ഈ ഉത്തരവ് ബാധകമാവില്ലെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷം മേയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച പ്രീതം ഗൗഡ പരാജയപ്പെട്ടിരുന്നു.
പ്രജ്വലിനെതിരെ യുവതി നൽകിയ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത നാലാമത്തെ എഫ്.ഐ.ആറിൽ പ്രീതം ഗൗഡയുടെയും പേര് ഉൾപ്പെട്ടിട്ടുണ്ട്. പ്രജ്വൽ ഗൗഡ മൊബൈൽ ഫോണിൽ വിഡിയോ കാളിനിടെ പകർത്തിയ പീഡന രംഗങ്ങൾ പ്രീതം ഗൗഡ പ്രചരിപ്പിച്ചതായാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.