ഷിംല: ഹിമാചൽ പ്രദേശിലെ കുളു, മാണ്ഡി, ഷിംല മേഖലകളിൽ വ്യാപക നാശം വിതച്ച മേഘവിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. മാണ്ഡി, ഷിംല ജില്ലകളിൽ നിന്ന് ഞായറാഴ്ച നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. മാണ്ഡി ജില്ലയിലെ പധർ പ്രദേശത്തെ രാജ്ഭാൻ ഗ്രാമത്തിൽ നിന്ന് രണ്ടും സത്‌ലജ് നദിയുടെ തീരത്തുള്ള ധക്കോളിക്ക് സമീപം രണ്ടും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സ്നിഫർ ഡോഗ് സ്ക്വാഡ്, ഡ്രോണുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ വിന്യസിച്ച് രക്ഷാപ്രവർത്തകർ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വെള്ളപ്പൊക്കത്തിൽ അറുപതോളം വീടുകൾ ഒലിച്ചുപോയതായും നിരവധി ഗ്രാമങ്ങളെ സാരമായി ബാധിച്ചതായും ജില്ലാ ദുരന്തനിവാരണ അതോറിറ്റി സ്‌പെഷ്യൽ സെക്രട്ടറി ഡി.സി റാണ പറഞ്ഞു. ജൂലൈ 31 രാത്രിയിലാണ് പ്രദേശത്തെ കശക്കിയെറിഞ്ഞ മേഘവിസ്ഫോടനം ഉണ്ടായത്. മേഘവിസ്‌ഫോടനവും തുടർന്നുണ്ടായ പ്രളയവും കാരണം റോഡ് തകർന്ന റാംപൂരിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മാണ്ഡിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. ഏഴ് പേർ. കുളുവിൽ ഒരാൾ മരിച്ചു. ഷിംലയിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഷിംലയിൽ 33 പേരെയും കുളുവിൽ ഒമ്പത് പേരെയും മണ്ടിയിൽ ആറുപേരെയും കാണാതായിട്ടുണ്ട്. 61 വീടുകൾ പൂർണമായും 42 വീടുകൾ ഭാഗികമായും തകർന്നു. നിർമ്മാണത്തിലിരിക്കുന്ന കുർപാൻ ഖാഡ് പദ്ധതിക്ക് പ്രളയത്തിൽ വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഷിംലയുടെയും കുളുവിന്‍റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സമേജ്, ധാരാ സർദ, കുശ്വ എന്നീ മൂന്ന് ഗ്രാമങ്ങളിൽ വൈദ്യുതി ഇല്ലാത്തത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. വെള്ളത്തിന്‍റെ ഒഴുക്ക് കുറഞ്ഞതിനാൽ, കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
കുളു ജില്ലയിലെ ബാഗി പുൽ മേഖലയിൽ ദുരന്തം ബാധിച്ച കുടുംബങ്ങളുമായി ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി കൂടിക്കാഴ്ച നടത്തി. സ്ഥിതിഗതികൾ ഭീകരവും വേദനാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ദുരിതബാധിതർക്ക് ആശ്വാസം നൽകുന്നതിന് ഭരണകൂടം ഉത്സാഹത്തോടെ പ്രവർത്തിക്കുന്നുണ്ട്. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദുരിതബാധിതർക്ക് സംസ്ഥാന സർക്കാർ 50,000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.