ഭാര്യയുടെ 'അവിഹിതബന്ധം' തെളിയിക്കാൻ 'കാമുകന്‍റെ' ടവർ ലൊക്കേഷൻ തേടി ഭർത്താവ്; നൽകാനാവില്ലെന്ന് കോടതി

ബംഗളൂരു: ഭാര്യക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്നും ഇത് തെളിയിക്കാൻ അയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ ലഭ്യമാക്കണമെന്നുമുള്ള ഭർത്താവിന്‍റെ ആവശ്യം തള്ളി കർണാടക ഹൈകോടതി. നേരത്തെ, കേസ് പരിഗണിച്ച കുടുംബകോടതി മൂന്നാംകക്ഷിയുടെ ടവർ ലൊക്കേഷൻ നൽകാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇയാൾ നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ വിധി. കേസിൽ കക്ഷിയല്ലാത്ത ഒരാളുടെ ലൊക്കേഷൻ വിവരങ്ങൾ നൽകുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

കുടുംബത്തിന്‍റെയും വിവാഹജീവിതത്തിന്‍റെയും ആകസ്മികമായുണ്ടാകുന്ന മറ്റ് ബന്ധങ്ങളുടെയും ഉൾപ്പെടെ സ്വകാര്യത നിലനിർത്താനുള്ള അവകാശം പൗരനുണ്ടെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന വിധിയിൽ ചൂണ്ടിക്കാട്ടി.

ഭർത്താവിന്‍റെ ക്രൂരതയെ തുടർന്ന് വിവാഹബന്ധം അവസാനിപ്പിക്കാൻ അനുമതി തേടി ഭാര്യ കുടുംബകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്നും ഇതാണ് വിവാഹമോചനം ആവശ്യപ്പെടാൻ കാരണമെന്നും ഭർത്താവ് കോടതിയിൽ ആരോപിച്ചു. ബന്ധം തെളിയിക്കാൻ മൂന്നാംകക്ഷിയുടെ മൊബൈൽ ടവർ ലൊക്കേഷൻ ലഭ്യമാക്കണമെന്ന ഭർത്താവിന്‍റെ ആവശ്യം 2019ൽ കുടുംബകോടതി അംഗീകരിച്ചു.

ഫോൺവിളികളുടെയോ മെസേജുകളുടെയോ വിശദാംശങ്ങളല്ല ഭർത്താവ് തേടുന്നതെന്നും ടവർ ലൊക്കേഷൻ മാത്രമാണെന്നുമായിരുന്നു കുടുംബകോടതിയുടെ നിരീക്ഷണം. എന്നാൽ, ഇതിനെതിരെ ആരോപണവിധേയൻ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ്, ലൊക്കേഷൻ ലഭ്യമാക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഹൈകോടതി വിധിച്ചത്. 

Tags:    
News Summary - Husband Cannot Seek Mobile Tower Location Of Wife's Alleged Lover To Prove Adultery As It Violates Privacy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.