ലാൽ സലാം സഖാവെ...യെച്ചൂരിക്ക് വിട നൽകി രാജ്യം

ന്യൂഡൽഹി: നാലു പതിറ്റാണ്ടുകാലം ഫാഷിസത്തോടെ സന്ധിയില്ലാതെ പൊരുതി രാഷ്ട്രീയ ഇന്ത്യയുടെ സൗമ്യ മുഖമായി മാറിയ പ്രിയ നേതാവിന് വിട നൽകി രാജ്യം. സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫിസായ ഡൽഹി എ.കെ.ജി ഭവനിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്നു വരെ യെച്ചൂരിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു.

ആയിരങ്ങളാണ് യെച്ചൂരിയെ ഒരു നോക്കു കാണാനെത്തിയത്. അവരിൽ വിവിധ പാർട്ടികളുടെ നേതാക്കളും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നവരും സാധാരണ ജനങ്ങളും ഉണ്ടായിരുന്നു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ, എൻ.സി.പിയുടെ ശരദ് പവാർ, അഖിലേഷ് യാദവ്, മനീ സിസോദിയ, ഉദയനിധി സ്റ്റാലിൻ എന്നിവർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.

മൃതദേഹം വൈദ്യ പഠനത്തിനായി എയിംസിന് കൈമാറുക എന്നത് യെച്ചൂരിയുടെ ആഗ്രഹമായിരുന്നു. അതനുസരിച്ച് മൂന്നുമണിയോടെ മൃതദേഹം ഗവേഷണ പഠനത്തിനായി എയിംസിന് കൈമാറാനായി കൊണ്ടുപോയി. എ.കെ.ജി ഭവനിൽ നിന്ന് മുമ്പ് സി.പി.എം ഓഫിസ് പ്രവർത്തിച്ചിരുന്ന അശോക് റോഡ് 14 വരെ നേതാക്കൾ വിലാപയാത്രയായി അനുഗമിച്ചു.

സൗമ്യതയും വിനയവും മുഖമുദ്രയാക്കി രാഷ്ട്രീയ വൃത്തങ്ങളിൽ മാതൃകയായ യെച്ചൂരിയെന്ന അതികായന്റെ ആകസ്മിക വിയോഗത്തോടെ സക്രിയമായ ഒരു അധ്യായത്തിനാണ് അവസാനമാകുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിരിക്കേയാണ് അന്ത്യം. ധിഷണയും സഹാനുഭൂതിയും സംഘാടനമികവുമെല്ലാം സമഞ്ജസം മേളിച്ച ​പ്രതിഭാധനനായിരുന്നു സീതാറാം യെച്ചൂരി.

സി.ബി.എസ്.ഇ ഒന്നാം റാങ്കുകാരന്റെ പകിട്ടുപേക്ഷിച്ച് രാഷ്ട്രീയക്കളരിയിലേക്ക് എടുത്തു ചാടുമ്പോൾ സ്വന്തം നിലപാടുകൾ തന്നെയായിരുന്നു അദ്ദേഹത്തെ നയിച്ചത്. 1952 ആഗസ്റ്റ് 12നായിരുന്നു സീതാറാമിന്റെ ജനനം. തെലുങ്ക് സംസാരിക്കുന്ന ആന്ധ്ര ബ്രാഹ്മണ ദമ്പതികളായ സർവേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി ചെന്നൈയിൽ (അന്ന് മദ്രാസ്) ആണ് ജനിച്ചത്.

ആന്ധ്രയിലെ കാക്കിനഡയായിരുന്നു സ്വദേശം. ആന്ധ്രപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ എൻജിനീയറായിരുന്നു പിതാവ്. അമ്മ സർക്കാർ സർവീസിൽ ഉദ്യോഗസ്ഥയും. ഹൈദരാബാദിലെ ഓൾ സെയിന്റ്സ് സ്കൂളിൽ പത്താംതരം വരെ പഠനം. തെലങ്കാന സമരം കൊടുമ്പിരിക്കൊണ്ട നാളുകളിൽ ഡൽഹിയിലേക്ക്. ന്യൂഡൽഹിയിലെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്കൂളിൽ ഹയർ സെക്കൻഡറിക്കു ചേർന്നു. പഠനത്തിൽ അതിമിടുക്കനായ സീതാറാം സി.ബി.എസ്.ഇ ഹയർ ​സെക്കൻഡറി പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയാണ് മികവ് തെളിയിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഡൽഹിയിൽ സെന്റ്‌ സ്റ്റീഫൻസ് കോളജിൽ നിന്നും ബിരുദം നേടിയ സീതാറാം 1975ൽ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. രണ്ടിലും ഫസ്റ്റ് ക്ലാസോടെയായിരുന്നു വിജയം.

തുടർന്ന് ജെ.എൻ.യുവിൽ ഇക്കണോമിക്സിൽ പി.എച്ച്.ഡിക്ക് ചേർന്നു. ജെ.എൻ.യു പഠനത്തിനിടക്കായിരുന്നു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് ഡോക്ടറേറ്റ് പൂർത്തിയാക്കുന്നതിനു മുന്നേ തന്നെ അറസ്റ്റിലായി. ജയിൽ മോചിതനായ ശേഷം വീണ്ടും പഠനം തുടർന്നു. അവിടുത്തെ പഠനകാലയളവിൽ മൂന്നുതവണ യെച്ചൂരി ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - India bid farewell to Yechury; The mourning journey is over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.