ന്യൂഡൽഹി: ഏകാധിപത്യത്തിലേക്കുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ യാത്രക്ക് തടയിടുന്ന മികച്ച വിജയമാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ രൂപവത്കരിച്ച് 30ലധികം പാർട്ടികൾ ഉൾക്കൊള്ളുന്ന ‘ഇൻഡ്യ’ എന്ന മഴവിൽ സഖ്യം സ്വന്തമാക്കിയത്. ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അപ്രമാദിത്വത്തെ വെല്ലുവിളിച്ചതിനൊപ്പം ജനാധിപത്യ ഇന്ത്യയുടെ ഭാവിക്കും കൂടി ഗുണകരമാകുന്ന നേട്ടമാണ് ‘ഇൻഡ്യ’ സഖ്യത്തിന്‍റേത്. 18ാം ലോക്സഭ തെരഞ്ഞെടുപ്പിൽ ഏകപക്ഷീയ വിജയം സ്വന്തമാക്കി രാജ്യത്തെ തങ്ങളുടെ ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ച് മാറ്റിയെടുക്കാമെന്ന സംഘ് പരിവാർ മോഹത്തിനും കൂടിയാണ് രാഹുൽ ഗാന്ധിയും സംഘവും ഉശിരൻ പ്രകടനത്തിലൂടെ തടയിടുന്നത്.
18ാം ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെയും എൻ.ഡി.എ സഖ്യത്തിന്റെയും ലക്ഷ്യം ഒന്ന് മാത്രമായിരുന്നു. 400 എന്ന മാജിക് നമ്പർ തികക്കുക, ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കുക,. ബി.ജെ.പിക്ക് ഒറ്റക്ക് 370 സീറ്റ് നേടുക. രാജ്യത്തിന്‍റെ നെടുന്തൂൺ ആയ ഭരണഘടനയെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ അടക്കം നിർണായക നീക്കങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവർ തെരഞ്ഞെടുപ്പിന് മുമ്പേ പ്രഖ്യാപിച്ചു. എന്നാൽ, എക്സിറ്റ് പോളുകളുടെ പ്രവചനങ്ങളെ പൊള്ളയാക്കി ‘ഇൻഡ്യ’ സഖ്യം അധികാരത്തിന് തൊട്ടടുത്തെന്ന രീതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ മോദിയുടെയും ഷായുടെയും ഇത്തരം സ്വപ്നങ്ങളാണ് ഇല്ലാതാകുന്നത്. നിർണായക ഭരണഘടന ഭേദഗതികൾക്ക് പാർലമെന്‍റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്.
വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ‘ഇൻഡ്യ’ സഖ്യം 225 സീറ്റുകൾക്ക് മുകളിൽ ലീഡ് ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലാത്തതിനാൽ നിർണായക ഭരണഘടന ഭേദഗതികളുമായി മുന്നോട്ടുവരാൻ മോദിക്കും അമിത് ഷാക്കും സാധിക്കില്ല. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കാൻ ഭരണഘടന ഭേദഗതി വേണമെന്ന് സുപ്രീംകോടതി അഭിഭാഷകനും കോൺഗ്രസ് ആക്ടിവിസ്റ്റുമായ മുഹമ്മദ് ഖാൻ പറഞ്ഞു. പല സംസ്ഥാന സർക്കാറുകളെയും കാലാവധിയുടെ പകുതി പോലും പൂർത്തിയാകാതെ പിരിച്ചുവിടേണ്ട സ്ഥിതിയും വരുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭയിൽ പ്രതിപക്ഷ നേതാവില്ലാത്ത പത്ത് വർഷമാണ് കടന്നുപോയത്. 2014ലെയും 2019ലെയും ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായ വൻ തോൽവിയോടെ ലോക്സഭയിൽ പ്രതിപക്ഷ നേതൃ സ്ഥാനം ഇല്ലാതായിരുന്നു. എന്നാൽ, ഈ തെരഞ്ഞെടുപ്പിലെ തിരിച്ചുവരവിലൂടെ ലോക്സഭയിൽ ഔദ്യോഗികമായി തന്നെ പ്രതിപക്ഷ നേതൃ സ്ഥാനം ഉറപ്പിക്കുന്നു. കോൺഗ്രസിന് മാത്രം നൂറോളം സീറ്റുകളാണ് നിലവിലെ നിലക്ക് ലഭിക്കുക. കഴിഞ്ഞ തവണ ഇത് 52 മാത്രമായിരുന്നു. പ്രതിപക്ഷ നേതാവിന് 55 സീറ്റ് ആയിരുന്നു വേണ്ടിയിരുന്നത്. പ്രതിപക്ഷ നേതാവ് ഉണ്ടാകുന്നതോടെ സഭക്കുള്ളിൽ ശക്തമായ സാന്നിധ്യമാകാൻ സാധിക്കും. അതോടൊപ്പം ആരോടും ഒന്നിനോടും മറുപടി പറയേണ്ടതില്ലാത്ത രീതിയിൽ കഴിഞ്ഞ പത്ത് വർഷമായി ഭരണം നടത്തിയ എൻ.ഡി.എക്ക് മൂന്നാമൂഴത്തിൽ ശക്തമായ പ്രതിപക്ഷത്തെ അതിജീവിക്കേണ്ടി വരും.
പ്രതിപക്ഷ നിരയിൽ എണ്ണം കൂടുന്നതോടെ പാർലമെന്‍ററി സമിതികളിൽ പ്രാതിനിധ്യവും അധ്യക്ഷ സ്ഥാനവും വർധിക്കും. ഇതിലൂടെ സർക്കാറിന്‍റെ പ്രവർത്തനങ്ങളെ വിലയിരുത്താനും തിരുത്താനുമുള്ള ശക്തിയും ലഭിക്കും. നിലവിൽ രണ്ട് പാർലമെന്‍ററി സമിതികളുടെ അധ്യക്ഷ സ്ഥാനം മാത്രമാണ് പ്രതിപക്ഷ പാർട്ടികൾക്കുള്ളത്. ഇത് വർധിക്കുകയും ചെയ്യും. സർക്കാറിന്‍റെ പ്രവർത്തനങ്ങളെ കൂടുതലായി നിരീക്ഷിക്കാനുള്ള അവസരം ലഭ്യമാകും.
കഴിഞ്ഞ മൂന്ന് ലോക്സഭ തെരഞ്ഞെടുപ്പുകളിലും കേന്ദ്ര ബിന്ദു നരേന്ദ്ര മോദി തന്നെയായിരുന്നു. 2014ലും 2019ലും തകർപ്പൻ വിജയങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിക്കാനും സാധിച്ചു. എന്നാൽ, 2024ൽ പ്രതിപക്ഷം ആ അപ്രമാദിത്വത്തെ വെല്ലുവിളിക്കുകയും ഒരു പരിധി വരെ തകർക്കുകയും ചെയ്തു. മോദി ഫാക്ടർ എന്നുള്ളത് നിലനിൽക്കില്ലെന്ന് കാണിച്ചുകൊടുക്കാൻ സാധിച്ചു. ഈ തെരഞ്ഞെടുപ്പ് ഫലം മോദിക്ക് രാഷ്ട്രീയമായി മാത്രമല്ല ധാർമികപരമായും പരാജയമാണെന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശിന്‍റെ പ്രതികരണം ഇക്കാര്യം വ്യക്തമാക്കുന്നതാണ്. എക്സിറ്റ് പോളുകൾ സർക്കാറിന് വേണ്ടിയാണെന്നുള്ള തങ്ങളുടെ ആരോപണം ശരിവെക്കുന്ന ഫലമാണ് പുറത്തുവന്നതെന്നും പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
2004ൽ ബി.ജെ.പിയെ പരാജയപ്പെടുത്തി അധികാരത്തിൽ വന്നതിനേക്കാൾ മികച്ച നേട്ടമാണ് ഈ തെരഞ്ഞെടുപ്പിലേതെന്നാണ് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പ്രതികരിച്ചത്. ഈ വിജയത്തിന് വലിയ പ്രാധാന്യമുണ്ട്. മോദിയുടെയും ബി.ജെ.പിയുടെയും പരാധീനത തുറന്നുകാട്ടുന്നതും കൂടിയാണ് ഈ ഫലം. ഒപ്പം രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങളെ ഭാഗികമായെങ്കിലും പുനഃസ്ഥാപിക്കാനും സാധിച്ചു- അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്‍റെ പ്രചാരണ മികച്ച രീതിയിൽ പ്രവർത്തിച്ചതായി കൊൽക്കത്ത കേന്ദ്രമായുള്ള രാഷ്ട്രീയ നിരീക്ഷകൻ സുമൻ ചതോപധ്യായ പറഞ്ഞു. എന്നാൽ, പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. ഈ ഇൻഡ്യ സഖ്യം തുടരുമെന്ന് കോൺഗ്രസ് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. വരും തെരഞ്ഞെടുപ്പുകളിലും ഒരുമിച്ചു നിൽക്കുകയും മോദിക്ക് എതിരെയുള്ള രാഷ്ട്രീയ വേദിയായി ‘ഇൻഡ്യ’ സഖ്യം നിലകൊള്ളുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.