ന്യൂഡൽഹി: ജമ്മു-കശ്മീർ പുനഃസംഘാടന നിയമത്തിനൊപ്പം കഴിഞ്ഞ ദിവസം സർക്കാർ ലോക്സഭയിൽ പാസാക്കിയ നിയമ ഭേദഗതി ബില്ലും കോടതി കയറും. പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു-കശ്മീർ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച പുനഃസംഘാടന നിയമത്തിനെതിരെ നാഷനൽ കോൺഫറൻസ് നൽകിയ ഹരജി സുപ്രീംകോടതി മുമ്പാകെയുണ്ട്. ഇതിനു പുറമെ, ഇപ്പോഴത്തെ നിയമ ഭേദഗതിക്കെതിരെ പി.ഡി.പിയാണ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
ജമ്മു-കശ്മീർ പുനഃസംഘാടന നിയമഭേദഗതി ബിൽ പാസാക്കിയ നടപടി നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഉമർ അബ്ദുല്ല ചോദ്യം ചെയ്തു. പുനഃസംഘാടന നിയമം സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കേസ് സുപ്രീംകോടതി പരിഗണനയിലാണ്. കോടതി വിധി വന്നിട്ടില്ല. അതിനിടയിൽ നിയമം ഭേദഗതി ചെയ്യാനാവില്ലെന്ന് ഉമർ അബ്ദുല്ല പറഞ്ഞു.
നിർദിഷ്ട ജമ്മു-കശ്മീർ നിയമസഭയിലേക്ക് നോമിനേഷൻ നടത്തുന്നതിനോടും അദ്ദേഹം വിയോജിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഒരു സർക്കാറാണ് അക്കാര്യം തീരുമാനിക്കേണ്ടത്. എന്നാൽ, നോമിനേറ്റ് ചെയ്യാനുള്ള അധികാരം ലഫ്. ഗവർണർക്ക് നൽകുകയാണ് നിയമഭേദഗതി ബില്ലിൽ ചെയ്തിരിക്കുന്നത്. ഇത് ബി.ജെ.പിയെ സഹായിക്കാൻ ചെയ്തതാണെന്ന് സംശയിക്കണം. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ല. അതുകൊണ്ട് അവർക്കു വേണ്ടി സീറ്റെണ്ണം കൂട്ടുകയാണ് ചെയ്തിരിക്കുന്നത്. ഒരിക്കൽ തെരഞ്ഞെടുപ്പ് നടന്നാൽ, അധികാരത്തിൽ വരുന്ന സർക്കാറിന് ഈ വ്യവസ്ഥ അസാധുവാക്കാൻ കഴിയുമെന്നും ഉമർ അബ്ദുല്ല അഭിപ്രായപ്പെട്ടു.
ജമ്മു-കശ്മീർ പുനഃസംഘാടന നിയമ ഭേദഗതി ബിൽ, ജമ്മു-കശ്മീർ സംവരണ നിയമഭേദഗതി ബിൽ എന്നിങ്ങനെ രണ്ടു ബില്ലുകളാണ് കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയത്. ജമ്മു-കശ്മീർ നിയമസഭയിലെ സീറ്റെണ്ണം 107ൽനിന്ന് 114 ആയി ഉയർത്താൻ ആദ്യ നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഒമ്പതു സീറ്റുകൾ ഇതാദ്യമായി പട്ടിക വർഗക്കാർക്കായി സംവരണം ചെയ്തു.
രണ്ട് കശ്മീരി കുടിയേറ്റക്കാർ അടക്കം മൂന്നു പേരെ നിയമസഭയിലേക്ക് ലഫ്. ഗവർണർക്ക് നോമിനേറ്റ് ചെയ്യാനും നിയമഭേദഗതി ബിൽ അധികാരപ്പെടുത്തുന്നു. ഒന്ന് വനിതയായിരിക്കണം. പാകിസ്താനുമായി നടന്ന യുദ്ധങ്ങളിൽ ഇന്ത്യയിൽ അഭയം തേടിയ പാക് അധീന കശ്മീരികളിൽനിന്നായിരിക്കണം ഒരാൾ. 2004ലെ ജമ്മു-കശ്മീർ സംവരണ നിയമത്തിൽ പറയുന്ന ‘ദുർബല-അധഃസ്ഥിത വിഭാഗങ്ങൾ’ എന്ന പദം മാറ്റി ‘മറ്റു പിന്നാക്ക വിഭാഗങ്ങൾ’ എന്ന് ചേർക്കുകയാണ് സംവരണ നിയമഭേദഗതി ബില്ലിൽ ചെയ്തിരിക്കുന്നത്. ലോക്സഭ പാസാക്കിയ ബിൽ വൈകാതെ രാജ്യസഭയുടെ പരിഗണനക്കെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.