കമൽനാഥ്

തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ ജയ്ശ്രീറാം വിളിച്ച് കമൽനാഥ്

ഭോപാൽ: മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ ജയ്ശ്രീറാം വിളിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽ നാഥ്. ബെതുലിൽ നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പ്രസം​ഗം അവസാനിപ്പിക്കുന്നതിനിടെ ജയ്ശ്രീറാം വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ജനക്കൂട്ടം തിരിച്ച് ജയ്ശ്രീറാം വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 

നേരത്തെ കമൽനാഥ് ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണം സജീവമായിരുന്നു. എന്നാൽ രാഹുൽ ​ഗാന്ധി  ‘ഞങ്ങളുടെ നേതാവ്’ എന്ന് വിശേഷിപ്പിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്. രാജ്യസഭ സ്ഥാനാർഥിത്വം ലഭിക്കാതിരുന്നതോടെയാണ് ബി.ജെ.പിയിലേക്ക് പോകാൻ കമൽനാഥ് ശ്രമം നടത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ. താൻ ബി.ജെ.പിയിലേക്ക് കാലുമാറുകയാണെന്ന വാർത്തകൾ ദേശീയ മാധ്യമങ്ങൾ നിരന്തരം പ്രചരിപ്പിച്ചിട്ടും അത് നിഷേധിച്ച് കമൽനാഥ് രംഗത്തെത്താതിരുന്നതും അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടിയിരുന്നു. 

കമൽനാഥിന്റെ മകനും കോൺ​ഗ്രസ് നേതാവുമായ നകുൽ നാഥ് ചിന്ദ്വാരയിൽ നിന്നാണ് ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ ദിവസം നകുൽ നാഥിന് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ചിന്ദ്വാര മേയറും ബി.ജെ.പി നേതാവുമായ വിക്രം അഹാകെ രം​ഗത്തെത്തിയിരുന്നു. ഇന്ന് ഞാൻ സമ്മർദങ്ങളില്ലാതെ എന്റെ കാഴ്ചപ്പാട് വെളിപ്പെടുത്താൻ പോകുന്നു എന്നായിരുന്നു സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ അഹാകെയുടെ പരാമർശം. അടുത്തിടെ ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു. അതിന് പിന്നാലെ വല്ലാതെ വീർപ്പുമുട്ടൽ അനുഭവപ്പെടുന്നു. ചിന്ദ്വാരയെ വികസനത്തിലെത്തിച്ച വ്യക്തിയോട് തെറ്റ് ചെയ്യുന്നതായി തോന്നുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. നകുൽ നാഥ് എപ്പോഴും മണ്ഡലത്തിൻ്റെ പുരോഗതിക്കായി സ്വയം സമർപ്പിച്ചു. വിദ്യാഭ്യാസ മേഖലയിലും ജനങ്ങൾക്ക് ചികിത്സ നൽകുന്നതിലും വികസന പ്രവർത്തനങ്ങളിലുമെല്ലാം ഒരുപാട് കാര്യങ്ങളാണ് ചെയ്തത്. ഭാവിയിൽ രാഷ്ട്രീയത്തിനായി തനിക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചേക്കാം. ഇന്ന് എന്റെ നേതാക്കളായ കമൽ നാഥിനും നകുൽ നാഥിനും വേണ്ടി നിലകൊണ്ടില്ലെങ്കിൽ തനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല. അവർ തനിക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന് വോട്ട് നൽകി വിജയിപ്പിക്കണമെന്നും അഹാകെ പറഞ്ഞു. 

Tags:    
News Summary - Kamal Nath chants 'Jai Shri Ram' during poll campaign in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.