ശ്രീനഗർ: കശ്മീർ താഴ്വരയിൽ ജനജീവിതം സ്തംഭിച്ചിട്ട് 50ാം നാൾ. പഴയ കശ്മീരിനെ തിരിച്ചുപിടിക്കാനാവാതെ തേങ്ങുകയാണ് കശ്മീരികൾ. രാജ്യത്തിൽനിന്ന് ഒറ്റപ്പെട്ട് വലിയൊരു തുറന്ന ജയിലിന് സമാനമായ അവസ്ഥയാണ് ഇപ്പോഴുമെന്ന് അവിടെനിന്നുള്ള റ ിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ 370ാം വകുപ്പ് റദ്ദാക്കുന്ന നിർണായക പ്രഖ്യാപനം നടത്തിയ ആഗസ്റ്റ് അഞ്ചിനുശേഷം ആശങ്കയും വേദനയും വിശപ്പും താഴ്വരയിലെ ജനതയെ വരിഞ്ഞുമുറുക്കുന്നതായാണ് റിപ്പോർട്ടുകൾ.
വ്യവസായവും കച്ചവടവും സ്തംഭിച്ചു. ഹോട്ടലുകളും മിക്ക സ്കൂളുകളും അടഞ്ഞുതന്നെ കിടക്കുന്നു. വിനോദ സഞ്ചാരികളെ കുളിർപ്പിച്ച കേന്ദ്രങ്ങൾ വിജനമാണ്. ആശയ വിനിമയ ബന്ധം പഴയപടിയായില്ല. ഇൻറർനെറ്റും മൊബൈലും അന്യം. ലാൻഡ് ഫോണുകൾ പുനഃസ്ഥാപിച്ചുവെന്ന് അധികൃതർ അവകാശപ്പെടുേമ്പാഴും മിക്കയിടങ്ങളിലും ഇതിെൻറ സേവനങ്ങൾ ലഭ്യമായിട്ടില്ല. പ്രഫഷനലുകളും വിദ്യാർഥികളും അടക്കമുള്ള വിവിധ ജനവിഭാഗങ്ങളെല്ലാം ഒരേ ദുഃഖം പേറുകയാണ്. ഉറ്റവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻപോലുമാവാതെ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് പലരും കടന്നുപോവുന്നത്. അധ്യയനദിന നഷ്ടമോർത്ത് കുട്ടികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്.
കശ്മീരി ആപ്പിളുകളുടെ വിളവെടുപ്പ് സമയമായിട്ടും അതിനാവാതെ വിഷമിക്കുകയാണ് കർഷകർ. 20 ലക്ഷത്തിലേറെ മെട്രിക് ടൺ ആപ്പിളാണ് സീസണിൽ കശ്മീർ ഉൽപാദിപ്പിക്കുക.
ഇന്ത്യയുടെ ആപ്പിൾ ഉൽപാദനത്തിെൻറ 70 ശതമാനത്തോളം വരും ഇത്. കശ്മീർ സമ്പദ് ഘടനയുടെ ജീവരക്തമാണ് വിളവെടുപ്പിനുപോലും സാധ്യമാവാത്തവിധം നശിക്കുന്നത്. ആഗസ്റ്റ് അഞ്ചു മുതൽ പ്രതിഷേധങ്ങളിലും അല്ലാതെയുമായി 4000ത്തോളം പേരെ അധികൃതർ അറസ്റ്റ് ചെയ്തതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി പുറത്തുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.