കശ്മീരി മാധ്യമപ്രവർത്തകൻ ഇർഫാൻ മെഹ്‌രാജിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

ശ്രീനഗര്‍: കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ ഇർഫാൻ മെഹ്‌രാജിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. മെഹ്‌രാജിനെ ന്യൂഡൽഹിയിൽ നിന്നുള്ള എൻ.ഐ.എയുടെ പ്രത്യേക സംഘം ശ്രീനഗറിൽ വച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ശ്രീനഗർ ആസ്ഥാനമായുള്ള വാർത്താ ഏജൻസിയായ കശ്മീർ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. വാൻഡേ മാസികയുടെ സ്ഥാപക എഡിറ്ററായ ഇർഫാൻ മെഹ്ജൂർ നഗറിലെ താമസക്കാരനാണ് .

എൻ.ഐ.എ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ നമ്പർ ആർസി-37/2020 എന്ന കേസുമായി ബന്ധപ്പെട്ടാണ് മെഹ്‌രാജിനെ അറസ്റ്റ് ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.കശ്മീർ താഴ്‌വരയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി എൻ.ജി.ഒകൾ ഹവാല ചാനൽ വഴി ജമ്മു കശ്മീരിലേക്ക് പണം കൈമാറ്റം ചെയ്തതാണ് കേസ്. രജിസ്റ്റർ ചെയ്തതും രജിസ്റ്റർ ചെയ്യാത്തതുമായ ചില എൻ.ജി.ഒകളും ട്രസ്റ്റുകളും സൊസൈറ്റികളും സംഭാവനകളിലൂടെയും ബിസിനസ് സംഭാവനകളിലൂടെയും ജീവകാരുണ്യത്തിന്‍റെയും പൊതുജനങ്ങൾക്കുള്ള വിവിധ ക്ഷേമ പ്രവർത്തനങ്ങളുടെയും പേരിൽ സ്വദേശത്തും വിദേശത്തും നിന്നും പണം ശേഖരിക്കുന്നതായി വിശ്വസനീയമായ വിവരങ്ങൾ കേന്ദ്ര സർക്കാരിന് ലഭിച്ചതായി അവർ പറഞ്ഞു. ഇവയിൽ ചില എൻ.ജി.ഒകൾക്ക് ലഷ്കർ-ഇ-ത്വയ്യിബ, ഹിസ്ബുൽ-മുജാഹിദീൻ തുടങ്ങിയ നിരോധിത ഭീകര സംഘടനകളുമായി ബന്ധമുണ്ട്. 

കൂടാതെ, അത്തരം എൻ‌ജി‌ഒകൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ എന്നിവ ശേഖരിക്കുന്ന ഫണ്ടുകൾ കാഷ് കൊറിയർ, ഡൽഹി, ജമ്മു & കശ്മീർ, ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾ കേന്ദ്രീകരിച്ചുള്ള ഹവാല വ്യാപാരികൾ എന്നിങ്ങനെ വിവിധ ചാനലുകൾ വഴി ജമ്മു കശ്മീരിലേക്ക് അയക്കുന്നത് കശ്മീർ താഴ്‌വരയിലെ വിഘടനവാദ, തീവ്രവാദ പ്രവർത്തനങ്ങൾ നിലനിർത്താൻ വേണ്ടിയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഈ എൻ‌.ജി‌.ഒകളും ട്രസ്റ്റുകളും സൊസൈറ്റികളും അവരുടെ അംഗങ്ങളും വാക്കുകളിലൂടെയും രേഖാമൂലമുള്ള മാർഗങ്ങളിലൂടെയും കേന്ദ്രസര്‍ക്കാരിനോട് വെറുപ്പും അവഹേളനവും അതൃപ്തിയും ഉളവാക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഈ കേസിൽ ഇർഫാനെ ചോദ്യം ചെയ്തിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഇര്‍ഫാന്‍റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുകയും ഡല്‍ഹിയിലേക്ക് മാറ്റുകയും ചെയ്തു.

Tags:    
News Summary - Kashmiri journalist Irfan Mehraj arrested by NIA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.