ന്യൂഡൽഹി: കോടിയേരി ബാലകൃഷ്ണെൻറ പിന്മാറ്റത്തിൽ എത്തിനിൽക്കുന്ന കേരളത്തിലെ സംഭവവികാസങ്ങൾ മൂലം ദേശീയതലത്തിൽ പ്രതിച്ഛായ തകർന്ന് സി.പി.എം. പാർട്ടിയെ നിയന്ത്രിക്കാനോ നയിക്കാനോ കഴിയാതെ കേരളഘടകത്തിെൻറ പാവയായി കേന്ദ്രനേതൃത്വം കൈമലർത്തുന്നതിനിടയിൽ, രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ കടുത്ത അസ്വസ്ഥതയിൽ.
കോടിയേരിയുടെ പിന്മാറ്റം സി.പി.എമ്മിെൻറ ആഭ്യന്തര കാര്യമാണെന്ന് പുറമെ പറഞ്ഞൊഴിയുകയാണ് മറ്റ് ഇടതു പാർട്ടി നേതാക്കൾ. എന്നാൽ രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുഖം നൽകുന്ന പ്രധാന പാർട്ടിയെ നയിക്കുന്നവർ പ്രതിക്കൂട്ടിൽ കയറിയ മാരത്തൺ സംഭവങ്ങൾ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയും ധാർമിക കരുത്തും ചോർത്തുന്നുവെന്ന ഉത്കണ്ഠ അവർ പങ്കുവെക്കുന്നുണ്ട്.
ഇടതുപക്ഷ പ്രസ്ഥാനത്തിന് സി.പി.എം ബാധ്യതയായി എന്നുവരെ വിമർശനം ഉയരുന്നു. പശ്ചിമ ബംഗാളിൽ പാർട്ടി തകർന്നതിൽനിന്ന് ഭിന്നവും മോശവുമായ സാഹചര്യങ്ങളാണ് കേരള സി.പി.എമ്മിൽ എന്ന് ഇടതു പാർട്ടികളിലുള്ളവർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. പാർട്ടിയുടെയോ ഭരണത്തിലെയോ അഴിമതി, നേതാക്കളുടെയും ബന്ധുക്കളുടെയും വഴിവിട്ട ചെയ്തികൾ തുടങ്ങിയവയൊന്നുമല്ല പശ്ചിമ ബംഗാളിലും ത്രിപുരയിലും പാർട്ടിയുടെ അടിവേരിളകാൻ കാരണം. നയപരമായ തീരുമാനങ്ങളിലെ വീഴ്ചയായിരുന്നു ഇടർച്ചയുടെ തുടക്കം.
പാർട്ടിയും കുടുംബവും രണ്ടാണെന്ന ന്യായവാദം പൊളിഞ്ഞാണ് കോടിയേരിക്ക് പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് പിന്മാറേണ്ടി വന്നത്. ഇത് നേരത്തേ ചെയ്തിരുന്നെങ്കിൽ പരിക്ക് കുറക്കാമായിരുന്നുവെന്ന് കാണുന്നവരാണ് ഏറെ.
മകനെതിരായ അന്വേഷണവും റെയ്ഡും തുടരുന്ന കേന്ദ്ര ഏജൻസികൾ അടുത്തപടിയായി പിതാവിെൻറ വീട്ടിലും കയറിച്ചെല്ലാനുള്ള സാധ്യത കൂടി മുന്നിൽ കണ്ടാണ് ചികിത്സയുടെ പേരിലുള്ള കോടിയേരിയുടെ നിർബന്ധിത പിന്മാറ്റമെന്നു കരുതുന്നവരുമുണ്ട്.
പാർട്ടിയും കുടുംബവും രണ്ടാണെന്ന വാദത്തിന് സമാനമാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ സി.പി.എം നിലപാടും. കോടിയേരിയുടെ മകനു പിന്നാലെ, ശിവശങ്കരൻ ജയിലിൽ എത്തിയതിനിടയിൽ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസും ജീവനക്കാരും വെവ്വേറെയാണെന്ന വാദം ദുർബലമായിട്ടുണ്ടെന്ന മുന്നറിയിപ്പും ഇടതുചേരിയിൽനിന്നു തന്നെ ഉയരുന്നു.
കേരളത്തിലെ സംഭവവികാസങ്ങൾ ഇടതുപക്ഷത്തിെൻറ ധാർമിക-ആശയ അടിത്തറയിളക്കിയെന്നതിനൊപ്പം, ഇടതുപക്ഷത്തെ രണ്ടാം സ്ഥാനക്കാരായ സി.പി.ഐ ശബ്ദമുയർത്താത്തതും വിമർശിക്കപ്പെടുന്നു. സി.പി.എമ്മിലെ ജീർണത മറ്റ് ഇടതു പാർട്ടികളിലുള്ളവരെയും സ്വാധീനിക്കുന്നുവെന്ന കാഴ്ചപ്പാടും ഒപ്പമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ഘട്ടത്തിൽ കേരളത്തിൽനിന്നുയരുന്ന വാർത്തകൾ എല്ലുംതോലുമായ പശ്ചിമ ബംഗാൾ ഘടകത്തിന് പുതിയ തലവേദനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.