മനീഷ് സിസോദിയ
ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ പ്രതി ചേർത്തു. പുതിയ മദ്യനയത്തിൽ അഴിമതി ആരോപിച്ച് സിസോദിയയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്.
ഡൽഹി സർക്കാറിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയിലെ രണ്ടാമനായ മനീഷ് സിസോദിയയുടെ വസതിയിൽ സി.ബി.ഐ വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച റെയ്ഡ് രാത്രിവരെ നീണ്ടു.
മന്ത്രിയുടെ വസതി കൂടാതെ, ഡൽഹി, ഗുഡ്ഗാവ്, ചണ്ഡീഗഡ്, മുംബൈ, ലഖ്നോ, ഹൈദരാബാദ്, ബംഗളൂരു അടക്കം 30 കേന്ദ്രങ്ങളിലും റെയ്ഡ് നടന്നു. റെയ്ഡിൽ പണം അടക്കമുള്ള ഒന്നും കണ്ടെത്താനായിട്ടില്ല.
ഡൽഹി സർക്കാറിന്‍റെ 2021-22 വർഷത്തെ മദ്യനയത്തിൽ ഡൽഹി ലഫ്. ഗവർണർ വി.കെ സക്സേനയുടെ നിർദേശ പ്രകാരം കഴിഞ്ഞമാസമാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. കേസിൽ സിസോദിയയെ ഒന്നാം പ്രതിയാക്കി 15 പേർക്കെതിരെയാണ് കേസെടുത്തത്.
എക്സൈസ് കമീഷണർ അടക്കം മൂന്ന് ഉദ്യോഗസ്ഥരും ബാർ ഉടമകളുമാണ് മറ്റുള്ളവർ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആരോഗ്യമന്ത്രിയും കെജ്രിവാളിന്‍റെ വിശ്വസ്തനുമായ സത്യേന്ദർ ജെയ്നിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മനീഷ് സിസോദിയക്കെതിരെ സി.ബി.ഐ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.