കർഷകരുമായുള്ള ചർച്ച പരാജയം; ശനിയാഴ്ച വീണ്ടും യോഗം ചേരാമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കേന്ദ്രസർക്കാർ കർഷകരുമായി നടത്തിയ നാലാംവട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ഡിസംബർ അഞ്ചിന് വീണ്ടും യോഗം ചേരാമെന്ന് സർക്കാർ അറിയിച്ചു. കാർഷിക ഉൽപന്നങ്ങൾക്കുള്ള താങ്ങുവില (മിനിമം സപ്പോർട്ട് പ്രൈസ് -എം‌.എസ്‌.പി)യിൽ മാറ്റങ്ങളൊന്നും വരുത്തില്ലെന്നും അതിൽ കൈവെക്കില്ലെന്നും ഉറപ്പുനൽകിയതായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ കർഷക നേതാക്കൾക്ക് ഉറപ്പുനൽകി.

വ്യാഴാഴ്ച 12.30ന് വിഗ്യാൻ ഭവനിൽ ആരംഭിച്ച ചർച്ചയിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, റെയിൽ മന്ത്രി പീയുഷ് ഗോയൽ എന്നിവരാണ് സർക്കാറിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. 35 ഓളം കർഷക സംഘടനകളെ പ്രതിനിധീകരിച്ച് 40 ഓളം കർഷകരും പങ്കെടുക്കുന്നുണ്ട്.

ചർച്ചയിൽ പരിഹാരമുണ്ടായേക്കുമെന്ന് മന്ത്രി നരേന്ദ്രസിങ്ങ് തോമർ രാവിലെ സൂചന നൽകിയിരുന്നു. താങ്ങുവിലയിൽ പുതിയ ഉത്തരവ് ഇറക്കാനുള്ള നീക്കം സർക്കാർ നടത്തിയേക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ കർഷകർക്ക് എതിർപ്പുള്ള വിഷയങ്ങൾ എഴുതി അറിയിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ പുതുതായി പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങളും നിരുപധികം റദാക്കുക എന്നതിനപ്പുറം മറ്റ് ആവശ്യങ്ങൾ മുന്നോട്ട് വെക്കാനില്ലെന്നായിരുന്നു കർഷക സംഘടനകളുടെ മറുപടി. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ഇന്നും അംഗീകരിച്ചില്ലെങ്കിൽ ജനുവരി 26ലെ റിപബ്ലിക് ദിന പരേഡിൽ അണിനിരക്കുമെന്ന് കേന്ദ്ര സർക്കാറിന് പ്രക്ഷോഭരംഗത്തുള്ള കർഷകരുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.