ഇംഫാൽ: പ്രായമായ മെയ്തേയി വനിതകളുടെ കൂട്ടായ്മയായ ‘മീര പൈബിസ്’ അസം റൈഫിൾസിനെതിരെ ഇംഫാൽ താഴ്വരയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. അസം റൈഫിൾസിന്റെ സഞ്ചാരം തടയുമെന്നുറപ്പിച്ചാണ് വനിതകൾ റോഡ് ഉപരോധം ഉൾപ്പെടെ സമരപരിപാടികളുമായി രംഗത്തുള്ളത്. സംഘർഷബാധിത മേഖലകളിൽനിന്ന് അർധസൈനിക വിഭാഗത്തെ പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം. സമീപനാളുകളിലെ പ്രക്ഷോഭത്തിനിടെ അസം റൈഫിൾസ് നിഷ്ഠുരമായി പെരുമാറിയെന്നാരോപിച്ചാണ് സ്ത്രീകൾ രംഗത്തെത്തിയത്. ദീപശിഖയേന്തിയ വനിതകൾ എന്ന അർഥമുള്ള ‘മീര പൈബിസ്’ താഴ്വരയിലെ മുഴുവൻ ജില്ലകളിലെയും സ്ത്രീകളുടെ പിന്തുണ അഭ്യർഥിക്കുകയും ചെയ്തു.
ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഹോദം ലെയ്റാക് പ്രദേശത്ത് സമരരംഗത്തിറങ്ങിയ സ്ത്രീകൾ ബിഷ്ണുപുർ, ചുരാചാന്ദ്പുർ ജില്ലകളിലേക്കുള്ള റോഡുകൾ ഉപരോധിച്ചു. മെയ്തേയി വിഭാഗത്തിനെതിരെ ഏകപക്ഷീയമായാണ് അസം റൈഫിൾസ് പെരുമാറുന്നതെന്ന് സ്ത്രീകൾ ആരോപിച്ചു.
അതിനിടെ, തിങ്കളാഴ്ച രാവിലെ മുതൽ ഉച്ചവരെ ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിൽ കർഫ്യൂവിൽ ഇളവ് വരുത്തി. പൊതുജനങ്ങൾക്ക് അവശ്യവസ്തുക്കൾ വാങ്ങാൻ സൗകര്യമൊരുക്കുന്നതിനാണ് ഇളവ്.
ന്യൂഡൽഹി: മൂന്നു മാസത്തിലധികമായി തുടരുന്ന മണിപ്പൂർ വംശഹത്യയിൽ വിവിധ ദേശീയ, പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ പക്ഷപാതപരവും അക്രമം ആളിക്കത്തിക്കുന്നതുമാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിഷയം പഠിക്കാൻ വസ്തുതാന്വേഷണ സമിതിയെ നിയമിച്ച് എഡിറ്റേഴ്സ് ഗിൽഡ്.
റിപ്പോർട്ടിങ് രീതിയെ കുറിച്ച് സൈനികരിൽനിന്നടക്കം പരാതി ലഭിച്ചിരുന്നു. ആഗസ്റ്റ് ഏഴു മുതൽ 10 വരെ മണിപ്പൂരിൽ തുടരുന്ന സംഘം മാധ്യമ റിപ്പോർട്ടുകൾ പരിശോധിക്കും. മാധ്യമങ്ങളുടെ കവറേജ് ഏതു രീതിയിൽ ജനങ്ങളെ ബാധിച്ചു. ഇന്റർനെറ്റ് നിരോധനം മാധ്യമപ്രവർത്തനത്തെ എങ്ങനെ ബാധിച്ചു എന്നിവ സംഘം പരിശോധിക്കും. സീമ ഗുഹ, സഞ്ജയ് കപുർ, ഭരത് ഭൂഷൺ എന്നിവരാണ് സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.