ന്യൂഡൽഹി: കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ അന്തര്‍ദേശീയ സംഘടിത സൈബര്‍ കുറ്റകൃത്യ ശൃംഖലകള്‍ക്കായി സി.ബി.ഐ നടത്തിയ രാജ്യവ്യാപക റെയ്ഡിനെ തുടർന്ന് ലാപ്ടോപ്പുകള്, ഹാര്‍ഡ് ഡിസ്ക് തുടങ്ങി നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തുവെന്നും നിരവധി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്നും കേന്ദ്ര സർക്കാർ.
രാജ്യവ്യാപക റെയ്ഡിൽ ശേഖരിച്ച തെളിവുകള്‍, ഇരകള്‍, നിഴൽ കമ്പനികള്‍, അനധികൃത പണം കൈമാറ്റം, കുറ്റകൃത്യത്തിൽ നേടിയ വരുമാനം, പ്രതികള്‍ക്ക് ലഭ്യമായ പിന്തുണ എന്നിവയുടെ വിശദാംശങ്ങള്‍ അന്താരാഷ്ട്ര ഏജന്‍സികൾക്ക് കൈമാറുമെന്ന് കേന്ദ്രം വ്യക്തമാക്കി.
സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കാനും ഇല്ലാതാക്കാനും സ്വകാര്യ മേഖലയിലെ ടെക് ഭീമന്മാരുമായും ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുമായും സഹകരിച്ചാണ് ‘ഓപറേഷന് ചക്ര-രണ്ട്’ റെയ്ഡ് സി.ബി.ഐ നടത്തിയതെന്നും കേന്ദ്ര സർക്കാർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ), സൈബര്‍ ക്രൈം ഡയറക്ടറേറ്റ്, ഇന്റര്‍പോളിന്റെ ഐ.എഫ്.സി.എ.സി.സി, ബ്രിട്ടനിലെ നാഷനല്‍ ക്രൈം ഏജന്‍സി (എന്‍.സി.എ) സിംഗപ്പൂര്‍ പൊലീസ് ഫോഴ്സ്, ജര്‍മനിയിലെ ബി.കെ.എ എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ചാണ് സി.ബി.ഐ റെയ്ഡും തുടർനടപടികളുമായി മുന്നോട്ടുപോകുന്നത്.
മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, കേരളം, തമിഴ്നാട്, പഞ്ചാബ്, ബിഹാര്‍, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ 76 സ്ഥലങ്ങളില്‍ നടത്തിയ തിരച്ചിലില്‍ 32 മൊബൈല്‍ ഫോണുകള്‍, 48 ലാപ്ടോപ്പുകള്/ഹാര്‍ഡ് ഡിസ്കുകള്‍, രണ്ട് സെര്‍വറുകളിലെ ചിത്രങ്ങള്‍, 33 സിം കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവ കണ്ടുകെട്ടി. നിരവധി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 100 കോടിയുടെ സങ്കീർണമായ ക്രിപ്റ്റോ കറന്‍സി തട്ടിപ്പിന്റെ ശൃഖലയും തകർത്തു. വ്യാജ ക്രിപ്റ്റോ മൈനിങ് ഓപറേഷന്റെ മറവില്‍, ഇന്ത്യന്‍ പൗരന്മാരെ ലക്ഷ്യമിട്ടായിരുന്നു ഈ തട്ടിപ്പെന്ന് കേന്ദ്രം വ്യക്തമാക്കി.
അന്താരാഷ്ട്ര സാങ്കേതിക സഹായത്തോടെ നടത്തിയ രണ്ട് തട്ടിപ്പുകളും റെയ്ഡിൽ വെളിച്ചത്തു വന്നു. ആഗോള ഐ.ടി ഭീമന്റെയും ഓണ്‍ലൈന്‍ സാങ്കേതികവിദ്യാധിഷ്ഠിത ട്രേഡിങ് പ്ലാറ്റ്ഫോമുള്ള ബഹുരാഷ്ട്ര കമ്പനിയുടെയും പേരിൽ ആള്‍മാറാട്ടം നടത്തിയായിരുന്നു ഈ രണ്ട് തട്ടിപ്പുകൾ. അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ഒമ്പത് കോള്‍ സെന്ററുകള്‍ നടത്തിയ പ്രതികള്‍ ആള്‍മാറാട്ടം നടത്തി വിദേശ പൗരന്മാരെയും കബളിപ്പിച്ചുവെന്നും കേന്ദ്രം വാർത്തക്കുറിപ്പിൽ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.