ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച 2012 ഡിസംബറിലെ ഡൽഹി കൂട്ടമാനഭംഗ കേസിലെ നാലു പ്രതികൾക്ക് വിധിച്ച വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസുമാരായ ദീപക് മിശ്ര, ആർ. ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ഏകകണ്ഠമായാണ് വധശിക്ഷ ശരിവെച്ചത്. ബെഞ്ചിലെ വനിത ജഡ്ജിയായ ജസ്റ്റിസ് ഭാനുമതി വിധി ബലപ്പെടുത്തി പ്രത്യേകം വിധിപ്രസ്താവമിറക്കി.
കേസിലെ നാലു പ്രതികളായ മുകേഷ് (26), അക്ഷയ് കുമാർ (28), പവന് ഗുപ്ത (19), വിനയ് ശര്‍മ (20) എന്നിവര്‍ക്ക് വധശിക്ഷ നൽകിയ 2013ലെ വിചാരണ കോടതി വിധി ശരിവെച്ച ഡൽഹി ഹൈകോടതി നടപടി ചോദ്യംചെയ്ത് സമർപ്പിച്ച അപ്പീലിലാണ് അന്തിമ വിധി. പ്രായപൂര്‍ത്തിയാകാത്ത ആറാം പ്രതി മൂന്നു വര്‍ഷം ദുര്‍ഗുണപരിഹാര പാഠശാലയില്‍ കഴിയണമെന്നായിരുന്നു ബാലകോടതിയുടെ വിധി. ശിക്ഷ കഴിഞ്ഞ് ദുര്‍ഗുണപരിഹാര പാഠശാലയില്‍നിന്ന് മോചിതനായ ഇൗ കുറ്റവാളിയെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പരസ്യമാക്കാത്ത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
2012 ഡിസംബര്‍ 16ന് സുഹൃത്തായ യുവാവിനൊപ്പം സിനിമ കണ്ടു വരുകയായിരുന്ന 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബാലകുറ്റവാളിയടക്കമുള്ള ആറു പേര് ഡല്‍ഹിയിലെ മുനീര്‍ക്ക ബസ്സ്റ്റോപ്പില്‍നിന്ന് ബസില്‍ കയറ്റിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്ത് ക്രൂരമായി മര്‍ദിച്ച് തള്ളുകയായിരുന്നു. പെണ്‍കുട്ടി ഡിസംബര്‍ 29ന് മരിച്ചു.
‘ആഘാതങ്ങളുടെ സൂനാമി’യെന്ന് കുറ്റകൃത്യത്തെ വിശേഷിപ്പിച്ച സുപ്രീംകോടതി, വധശിക്ഷയിൽ കുറഞ്ഞ ഏതു ശിക്ഷയും സമൂഹത്തിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് പറഞ്ഞു. ദയ ചോദിക്കുന്നവർ ചെയ്ത കുറ്റകൃത്യത്തിെൻറ ക്രൂരതയും കാഠിന്യവും സുപ്രീംകോടതി വിശദീകരിച്ചു. സമൂഹത്തിെൻറ പൊതുമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ് സംഭവം. ബസിനകത്തെ ക്രൂരതകളെല്ലാം കഴിഞ്ഞ് തണുത്ത രാത്രിയിൽ പെൺകുട്ടിയെയും സുഹൃത്തിനെയും നഗ്നരാക്കി പുറത്തേക്കെറിഞ്ഞു. അവർക്കുമേൽ ബസോടിച്ച് കയറ്റാനും ശ്രമിച്ചു.
പെൺകുട്ടിയുടെ മരണമൊഴിക്കാണ് പ്രധാനമായും ഉൗന്നൽ നൽകിയത്. പൈശാചിക രീതിയിൽ അവളുടെ വ്യക്തിത്വത്തോടും അന്തസ്സിനോടും പ്രതികൾ പെരുമാറിയ രീതി മനുഷ്യർക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല. മനുഷ്യത്വത്തിന് ഒരു പ്രസക്തിയുമില്ലാത്ത മറ്റൊരു ലോകത്തുനിന്നുള്ള കഥയാേയ ഇത് തോന്നൂ. പ്രതികളുടെ നീചവും ഭ്രാന്തവുമായ ആനന്ദത്തിനുള്ള, അവരുടെ ആസ്വാദനത്തിനുള്ള ഒരു വസ്തു മാത്രമായിരുന്നു അവൾ. പൈശാചിക രീതിയിൽ അവളുെട അന്തസ്സും വ്യക്തിത്വവും കൊണ്ടാണവർ കളിച്ചത് എന്നുപറഞ്ഞാണ് ജസ്റ്റിസ് ദീപക് മിശ്ര വിധിപ്രഖ്യാപനം അവസാനിപ്പിച്ചത്.
നാലു പ്രതികൾക്കും വധശിക്ഷ നൽകിയില്ലെങ്കിൽ പിന്നെ മറ്റൊരു പ്രതിയും വധശിക്ഷ അർഹിക്കുന്നില്ലെന്ന് ജസ്റ്റിസ് ആർ. ഭാനുമതി പ്രേത്യക വിധിപ്രസ്താവത്തിൽ പറഞ്ഞു. അതേസമയം, പുനഃപരിശോധന ഹരജി സമർപ്പിക്കുമെന്ന് പ്രതികളുെട അഭിഭാഷകനും അറിയിച്ചു. നിയമങ്ങൾ കർശനമായി നടപ്പാക്കിയും പൊതുജനങ്ങളെ ബോധവത്കരിച്ചും സമീപനങ്ങളിൽ വ്യാപകമായി മാറ്റംവരുത്തിയും സ്ത്രീകൾക്കെതിരായ അക്രമത്തെ തടയാൻ എല്ലാ നടപടികളും കൈക്കൊണ്ടും മാത്രമേ ലിംഗനീതിക്കായുള്ള പോരാട്ടം ജയിക്കാനാവൂ എന്നും അവർ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 34 (പൊതുവായ പ്രേരണ), 120 ബി (ഗൂഢാലോചന), 302 (കൊലപാതകം), 307 (കൊലപാതക ശ്രമം), 376 (2) ജി (കൂട്ടബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങള്‍), 394 (കവര്‍ച്ചക്കിടയില്‍ മുറിപ്പെടുത്തല്‍), 395 (കവര്‍ച്ച), 396 (കവര്‍ച്ചാ ഗൂഢാലോചന), 412 (കവര്‍ച്ചചെയ്ത മുതലുകള്‍ സ്വീകരിക്കൽ) എന്നീ കുറ്റങ്ങൾ പ്രതികൾ ചെയ്തതായി കോടതി അംഗീകരിച്ചു.
ഡല്‍ഹിയിലും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലും ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങിയ കേസിൽ വധശിക്ഷ വിധിച്ചേപ്പാൾ സുപ്രീംകോടതിയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിൽ സന്ദർശക ഗാലറിയിൽനിന്ന് കൈയടിയുയർന്നു. കോടതി തങ്ങളുടെ വിശ്വാസം മാത്രമല്ല, സ്ത്രീസമൂഹത്തിെൻറ തന്നെ വിശ്വാസത്തെയാണ് ശക്തിപ്പെടുത്തിയിരിക്കുന്നതെന്ന് കോടതി മുറിയിലുണ്ടായിരുന്ന പെൺകുട്ടിയുടെ രക്ഷിതാക്കൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.