കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽകുമാർ ശശിധരെൻറ പിതൃസഹോദരീപുത്രിയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യാൻ നടപടി സ്വീകരിച്ചതായി സർക്കാർ ഹൈകോടതിയിൽ. മരണത്തിൽ ദുരൂഹതയുണ്ടെന്നും അവയവ മാഫിയക്ക് പങ്കുണ്ടെന്നും കാണിച്ച് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സനൽകുമാർ നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം. റീ പോസ്റ്റ്മോർട്ടത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് നിർദേശിച്ചെന്ന സർക്കാർ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് വി.ജി. അരുൺ ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി. പോസ്റ്റ്മോർട്ടം വിഡിയോയിൽ പകർത്താനും നിർദേശിച്ചു.
കഴിഞ്ഞ ഏഴിനാണ് സനൽകുമാറിെൻറ പിതൃസഹോദരിയുടെ മകൾ സന്ധ്യ (40) മരിച്ചത്. കോവിഡ് ബാധിച്ച സന്ധ്യ ഇതിന് ചികിത്സ തേടിയിരുന്നു. നെഗറ്റിവായതോടെ വീട്ടിൽ മടങ്ങിയെത്തി തൊട്ടടുത്ത ദിവസമാണ് കുഴഞ്ഞുവീണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടത്തിനുശേഷം കോവിഡ് പ്രോട്ടോേകാൾ പ്രകാരം മൃതദേഹം സംസ്കരിക്കാൻ നെയ്യാറ്റിൻകര നഗരസഭക്ക് നിർദേശം നൽകി. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകിയില്ല. പോസ്റ്റ്മോർട്ടം ചെയ്തിട്ടില്ലെന്നാണ് സനൽകുമാറിെൻറ ആരോപണം. 2018ൽ എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ സന്ധ്യ കരൾ ദാനം ചെയ്തതായി അറിയുന്നു. ചെറുപ്പം മുതൽ ഹൃദയത്തിനും വൃക്കക്കും തകരാറുള്ള സന്ധ്യ എങ്ങനെ കരൾ ദാനം ചെയ്തുവെന്നത് അന്വേഷിക്കണമെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.