ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ വിമർശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. കർണാടകയിൽ ബി.ജെ.പിയിൽ നിന്നും കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറിന് വേണ്ടി സോണിയ പ്രചാരണത്തിലിറങ്ങിയതിലാണ് വിമർശനം. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തെ ചോദ്യം ചെയ്ത ഉവൈസി, സോണിയ ഗാന്ധി ഒരിക്കലും ആർ.എസ്.എസുകാരന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പറഞ്ഞു.
ഇതാണോ നിങ്ങളുടെ മതേതരത്വം. ഇങ്ങനെയാണോ നിങ്ങൾ മോദിക്കെതിരെ പോരാടുകയെന്ന് അദ്ദേഹം ചോദിച്ചു. പ്രത്യയശാസ്ത്ര പോരാട്ടത്തിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് ഉവൈസി കുറ്റപ്പെടുത്തി. ബി.ജെ.പി സീറ്റ് നിഷേധിച്ചതോടെയാണ് ജഗദീഷ് ഷെട്ടാർ കോൺഗ്രസിലെത്തിയത്.
ജഗദീഷ് ഷെട്ടാർ ഹുബ്ബള്ളി-ധർവാർഡ് മണ്ഡലത്തിൽ നിന്നാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് ഇതേ മണ്ഡലത്തിൽ നിന്നും അദ്ദേഹം വിജയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ജഗദീഷ് ഷെട്ടാറിന് വേണ്ടി വലിയ പ്രചാരണമാണ് ഹുബ്ബള്ളിയിൽ കോൺഗ്രസ് സമ്മേളനത്തിൽ കോൺഗ്രസ് മുൻ പ്രസിഡന്റ് സോണിയ ഗാന്ധി നടത്തിയത്. ബി.ജെ.പി സർക്കാറുകളെ തൂത്തെറിയാതെ കർണാടകയോ രാജ്യമോ പുരോഗതി പ്രാപിക്കില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കൽ, കളവ് പറയൽ, അഹന്ത, വിദ്വേഷപ്രചാരണം എന്നിവയാണ് ബി.ജെ.പിയുടെ മുഖമുദ്രയെന്നും അവർ ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെയാണ്. ജനങ്ങളുടെ ഒരു ചോദ്യത്തിനും ബി.ജെ.പി നേതാക്കൾ മറുപടി പറയുന്നില്ല. തങ്ങളുടെ കീശയിലാണ് ജനാധിപത്യമെന്നാണ് അവർ കരുതുന്നത്.
കർണാടകയിലെ ജനങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. ബി.ജെ.പി പരാജയപ്പെട്ടാൽ പിന്നീട് പ്രധാനമന്ത്രി മോദിയുടെ അനുഗ്രഹം സംസ്ഥാനത്തിന് കിട്ടില്ലെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയാണവർ. എന്നാൽ, കർണാടകയിലെ ജനങ്ങൾ ഭീരുക്കളോ അത്യാഗ്രഹികളോ അല്ലെന്നും അവർ കോൺഗ്രസിനെ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്നും സോണിയ പറഞ്ഞു.
ഷെട്ടാറിനെ തോൽപിക്കാൻ ബി.ജെ.പി കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് മണ്ഡലത്തിൽ ഷെട്ടാറിനായി സോണിയ പ്രചാരണത്തിനെത്തിയത്. ഈ മണ്ഡലത്തിലെ പ്രചാരണത്തിൽ മാത്രമേ സോണിയ പങ്കെടുക്കുന്നുള്ളൂ. തെരഞ്ഞെടുപ്പ് പ്രചാരണം അന്ത്യത്തോടടുക്കുമ്പോൾ കോൺഗ്രസ് രാഹുലിനെയും പ്രിയങ്കയെയും സോണിയയെയും രംഗത്തിറക്കിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.