പ്രക്ഷോഭം തുടരും; സുപ്രീംകോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കർഷകർ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ ചർച്ച ചെയ്യാനായി സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയുമായി സഹകരിക്കില്ലെന്ന് പ്രക്ഷോഭത്തിലുള്ള കർഷക സംഘടനകൾ. സമിതി രൂപീകരണത്തിൽ പോലും കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വ്യക്തമാണ്. മൂന്ന് കാർഷിക നിയമങ്ങളെയും ശക്തമായി പിന്തുണക്കുകയും അവയ്ക്കായി നിരന്തരം വാദിക്കുകയും ചെയ്യുന്നവരാണ് സമിതിയിലെ അംഗങ്ങളെന്നും കർഷക സംഘടനകൾ പറഞ്ഞു. കോടതി വിധിയിലെ ഒരു ഭാഗം മാത്രമേ അംഗീകരിക്കുന്നുള്ളുവെന്നും കർഷകർ വ്യക്തമാക്കി.

സുപ്രീംകോടതി വഴി ഈ സമിതിയെ കേന്ദ്ര സർക്കാർ നി‍യോഗിക്കുകയാണെന്നാണ് കരുതുന്നത്. ശ്രദ്ധ തിരിക്കാനുള്ള ഉപായം മാത്രമാണ് സമിതി രൂപീകരണം -കർഷകർ വ്യക്തമാക്കി. സമിതിയിലെ അംഗങ്ങളെ മാറ്റിയാലും സഹകരിക്കില്ല.

കേന്ദ്ര സർക്കാറിന്‍റെ വിവാദ കാർഷിക നിയമങ്ങൾ സുപ്രീംകോടതി ഇന്ന് സ്റ്റേ ചെയ്തിരുന്നു. മൂന്നു കാർഷിക നിയമങ്ങളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനും ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ എന്നിവർ അംഗങ്ങളായ ബെഞ്ച് സ്റ്റേ ചെയ്തത്.

വിഷയം പഠിക്കാനായി നാലംഗ വിദഗ്ധ സമിതിയെ സുപ്രീംകോടതി രൂപീകരിച്ചു. അശോക് ഗുലാത്തി (കാർഷിക ശാസ്ത്രജ്ഞൻ), ഡോ. പ്രമോദ് കുമാർ ജോഷി (രാജ്യാന്തര നയ രൂപീകരണ വിദഗ്ധൻ), ഹർസിമ്രത് മാൻ, അനി ഗൻവന്ദ് (ശിവകേരി സംഘട്ടൻ, മഹാരാഷ്ട്ര) എന്നിവരാണ് സമിതി അംഗങ്ങൾ. ഡി.എം.കെ എം.പി തിരുച്ചി ശിവ, ആർ.ജെ.ഡി എം.പി മനോജ് കെ. ഝാ അടക്കമുള്ളവരുടെ ഹരജികൾ പരിഗണിച്ചാണ് കോടതി വിധി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.