12 തവണ സിവിൽ സർവീസ് പരീക്ഷയെഴുതി; ഏഴെണ്ണം അവഗണിക്കണം -പൂജ ഖേദ്കർ

ന്യൂഡൽഹി: 12 തവണ സിവിൽ സർവീസ് പരീക്ഷയെഴുതിയിട്ടുണ്ടെന്നും എന്നാൽ അതിൽ ഏഴെണ്ണം കണക്കിലെടുക്കരുതെന്നും കോടതിയിൽ അഭ്യർഥിച്ച് വിവാദ ഐ.എ.എസ് ട്രെയ്നി ഓഫിസറായിരുന്ന പൂജ ഖേദ്കർ. 40 ശതമാനം വൈകല്യമുള്ളവർക്ക് സംവരണത്തിന് അർഹതയുണ്ടെന്നാണ് നിയമം. തനിക്ക് 47 ശതമാനം വൈകല്യമുണ്ടെന്നും അവർ അവകാശപ്പെട്ടു. തന്നെ സർവീസിൽ നിന്ന് അയോഗ്യയാക്കാൻ യു.പി.എസ്.സിക്ക് അധികാരമില്ലെന്ന് കഴിഞ്ഞ ദിവസം പൂജ ഖേദ്കർ പ്രഖ്യാപിച്ചിരുന്നു.

അധികാരം ദുർവിനിയോഗം ചെയ്തതിന്റെ പേരിലും കൃത്രിമത്വം കാണിച്ചതിന്റെ പേരിലുമാണ് പൂജ ഖേദ്കറുടെ പേരിൽ യു.പി.എസ്.സി നടപടി സ്വീകരിച്ചത്. വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ ജോലി നേടിയെന്ന ആരോപണം നേരിട്ടതിനു പിന്നാലെയാണ് യു.പി.എസ്.സി അവരെ സർവീസിൽനിന്ന് അയോഗ്യയാക്കിയത്.

ഇതിനെതിരെ ഡൽഹി ഹൈകോടതിയിൽ ഫയൽ ചെയ്ത കേസിന് മറുപടിയായാണ് പൂജ തനിക്കെതിരെ നടപടിയെടുക്കാൻ യു.പി.എസ്.സിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയത്. സിവിൽ സർവീസിലേക്ക് തെരഞ്ഞെടുത്ത് പ്രൊബേഷൻ പ്രഖ്യാപിച്ചതിനു ശേഷം ഒരാളെ സർവീസിൽനിന്ന് പുറത്താക്കാൻ കഴിയില്ലെന്നാണ് പൂജയുടെ വാദം.

വഞ്ചന, തട്ടിപ്പ്, രേഖകളിൽ കൃത്രിമത്വം കാണിക്കൽ എന്നീ കുറ്റങ്ങൾക്ക് പൂജക്കെതിരെ യു.പി.എസ്.സി ക്രിമിനൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. സിവിൽ സർവീസിൽനിന്ന് അയോഗ്യയാക്കിയ നടപടിക്കെതിരെ പൂജ ഡൽഹി ഹൈകോടതിയിലാണ് ഹരജി ഫയൽ ചെയ്തത്. എന്നാൽ, പേരിലോ രേഖകളിലോ താൻ കൃത്രിമത്വം കാണിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ബയോമെട്രിക് ഡാറ്റ വഴി യു.പി.എസ്.സി എല്ലാ കാര്യങ്ങളും കൃത്യമായി പരിശോധിച്ചതുമാണെന്നും അവർ അവകാശപ്പെട്ടു. 

Tags:    
News Summary - Puja Khedkar To Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.