പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ചു, കുഞ്ഞിനെ തന്നെ നഷ്ടമായി; ജർമനി പിടിച്ചുവെച്ച മകൾക്കായി ഇന്ത്യൻ പാർലമെന്റിൽ അമ്മയുടെ വിലാപം!

ന്യൂഡൽഹി: ഏഴ് മാസം പ്രായമായപ്പോൾ ഏറ്റ പരിക്കിന്റെ പേരിൽ ജർമനിയിൽ കുടുങ്ങിയ കുഞ്ഞിനെ തിരികെ കിട്ടാൻ രണ്ട് വർഷമായി എല്ലാ വാതിലുകളിലും മുട്ടിയ ഒരമ്മ ഒടുവിൽ വിലാപവുമായി പാർലമെന്റിൽ. ഏഴ് മാസം പ്രായപ്പോൾ തങ്ങളിൽ നിന്നും കസ്റ്റഡിയിലെടുത്ത് ജർമൻ ചൈൽഡ് സർവിസസിന്റെ സംരക്ഷണത്തിലേൽപിച്ച രണ്ടര വയസുകാരി അരീഹ ഷായെ തിരികെ കിട്ടാനാണ് അമ്മ ധാരാ ഷാ ബുധനാഴ്ച പാർലമെന്റിൽ എത്തിയത്.

2021 സെപ്റ്റംബർ 17ന് വീട്ടിൽ ഒറ്റക്ക് കളിച്ചു​കൊണ്ടിരിക്കുന്നതിനിടയിൽ കുഞ്ഞിനേറ്റ പരിക്ക് കാണിക്കാൻ ആശുപത്രിയിൽ കൊണ്ടുപോയതാണ് ഗുജറാത്തിൽ നിന്നും ജർമനിയിലേക്ക് പോയ ഭഷേവ് ഷാ - ധാരാ ഷാ ദമ്പതികൾക്ക് കുഞ്ഞിനെ നഷ്ടമാക്കിയത്. കുഞ്ഞിനെ മറ്റാരും പരിചരിച്ചിട്ടില്ലെന്നും കുഞ്ഞ് മാതാപിതാക്കളുടെ പക്കലായിരിക്കേയുണ്ടായ പരിക്കിന് ഉത്തരവാദിത്തം അവർക്ക് തന്നെയാണെന്നും ഏഴ് മാസത്തിനിടെ അമ്മയുടെ പരിചരണത്തിലെ വീഴ്ചയാണിതിന് കാരണമെന്നും രണ്ട് തവണ പരിക്കേറ്റ ആ കുഞ്ഞിനെ സംരക്ഷിക്കാൻ ഇനി മാതാപിതാക്കൾക്ക് അവകാശമില്ലെന്നും വിലയിരുത്തിയാണ് കുഞ്ഞിന്റെ സുരക്ഷ മുൻ നിർത്തി മാതാപിതാക്കളിൽ നിന്ന് ​വേർപെടുത്തി അധികൃതർ കെയർ സെന്റിലേക്ക് മാറ്റിയത്. ഏറ്റവും ഒടുവിൽ ജൂൺ 13ന് പുറപ്പെടുവിച്ച വിധിയിൽ ‘പാ​രൻ് ആൻഡ് ചൈൽഡ് സെന്ററി’ലേക്ക് അരീഹയെ മാറ്റാനും മാതാപിതാക്കളുടെ നിത്യസന്ദർശനം വിലക്കാനും ഉത്തരവിട്ടിരിക്കുകയാണ് ജർമൻ കോടതി.

കുഞ്ഞി​നെ നഷ്ടപ്പെട്ട ധാരാ ഷാ പറയുന്നത്

ഏഴ് മാസം പ്രായമായ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ ‘ഡയപറി’ൽ രക്തമുണ്ടായിരുന്നു. സ്വകാര്യഭാഗത്തേറ്റ പരിക്കിനെ തുടർന്നായിരുന്നു അത്. ശരിക്കും കുഞ്ഞിനെന്തു പറ്റിയെന്ന് താൻ കാണാതിരുന്നതാണ് കേസിൽ പ്രശ്നമായതെന്ന് ധാരാ ഷാ പറഞ്ഞു. ‘ഡയപർ’ മാത്രം ധരിപ്പിച്ച് പതിവ് ​പോലെ കുഞ്ഞിനെ സ്വയം കളിക്കാൻ വിട്ടതായിരുന്നു. പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ഏഴ് മാസം പ്രായമായ കുഞ്ഞ് കളിപ്പാട്ടത്തിന് മുകളിലേക്ക് വീണതായിരിക്കാമെന്നും വീണപ്പോൾ ഏറ്റ പരിക്കായിരിക്കാമെന്നുമാണ് താൻ കരുതുന്നത്. കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലും വീണപ്പോൾ സ്വയമേറ്റ പരിക്കായിരിക്കാം രക്തമുണ്ടാകാൻ കാരണമെന്നായിരുന്നു ആശുപത്രിയും പറഞ്ഞത്. ചികിൽസ നൽകി കുഞ്ഞിന് പ്രശ്നമില്ലെന്ന് പറഞ്ഞ് അവർ തിരികെ അയക്കുകയും ചെയ്തു.

എന്നാൽ രണ്ടാം തവണ കുഞ്ഞിനെ ആശുപത്രിയിയിൽ കാണിക്കാൻ ചെന്നപ്പോൾ ചൈൽഡ് സർവിസിനെയും പൊലീസിനെയും അവർ വിവരമറിയിച്ച് കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു. അതേസമയം ഏതെങ്കിലും തരത്തിലും ലൈംഗികപീഡനം കുഞ്ഞിനുണ്ടായിട്ടില്ലെന്ന് ആശുപത്രി റിപ്പോർട്ട് നൽകുകയും ചെയ്തു. ജർമൻ പൊലീസ് നടത്തിയ അന്വേഷണത്തിലും ലൈംഗീക പീഡനമേറ്റി​ട്ടില്ലെന്നാണ് റിപ്പോർട്ട്.

പ്രധാനമന്ത്രി ഇടപെടാതെ കുഞ്ഞിനെ തിരികെ കിട്ടില്ല

ജർമനിയിലേക്ക് കുടിയേറിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ പെൺ ​ചേലാകർമം ചെയ്യുന്ന പോലെ മൂന്നാം ലോകരാജ്യമായ ഇന്ത്യയിൽ നിന്നെത്തിയ അമ്മക്ക് ഇത്തരം അനാചാരങ്ങളോ അന്ധവിശവാസങ്ങ​ളോ മറ്റോ ഉണ്ടായിരിക്കാമെന്ന മുൻധാരണയോടെയാണ് ജർമൻ അധികൃതർ അപകടത്തെ സമീപിച്ചതെന്ന് ധാരാ ഷായെയും കൂട്ടി പാർലമെന്റിലെത്തിയ ശരണ്യ അയ്യർ ‘മാധ്യമ’ത്തോടു പറഞ്ഞു. അത്തരത്തിൽ അമ്മ സ്വന്തം കുഞ്ഞിനേൽപിച്ച പരിക്കായിരിക്കാമെന്ന അനുമാനങ്ങളും ജർമൻ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി.

ഗുജറാത്തി പരിഭാഷകനില്ലാതിരുന്നതിനാൽ കോടതി വിചാരണയിൽ അവർക്ക് നീതി ലഭിച്ചില്ല. ഏതായാലും ജർമൻ കോടതി വിധി എതിരായതിനാൽ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ശക്തമായ ഒരിടപെടലുണ്ടാകാതെ ഇനി ഈ അമ്മക്ക് സ്വന്തം കുഞ്ഞിനെ ഇനി തിരികെ കിട്ടില്ലെന്നും ശരണ്യ അയ്യർ പറഞ്ഞു. എംപിമാരെ കണ്ട് അതിനുള്ള പിന്തുണ തേടിയാണ് അവരെയും കൂട്ടി പാർലമെന്റിലെത്തിയത്. നേരത്തെ സമാനമായ സംഭവത്തിൽ നോർവെയിൽ നിന്നും ബംഗാളി ദമ്പതികൾക്ക് കുഞ്ഞിനെ തിരികെ കിട്ടാൻ പ്രധാനമന്ത്രി നയതന്ത്ര തലത്തിൽ ഇടപെട്ട ഉദാഹരണവും അവർ ഓർമിപ്പിച്ചു.

‘ഇന്ത്യയുടെ മകളെ തിരിച്ചു നൽകണം’

ഇന്ത്യയുടെ മകളെ ഇന്ത്യക്ക് തിരിച്ചുനൽകണമെന്ന് ധാരാ ഷായെ കൂട്ടി വനിതാ എം.പിമാരുമായി മാധ്യമങ്ങളെ കണ്ട രാജ്യസഭാ ജയ ബച്ചൻ എം.പി ആവശ്യപ്പെട്ടു. കേന്ദ്ര വിദേശ മന്ത്രാലയം ജർമൻ അധികൃതരുമായി അടിയന്തിരമായി ഇടപെട്ട് അരീഹയെ ധാരക്ക് തിരികെ ഏൽപിക്കാൻ നടപടിയുണ്ടാകണമെന്നും ഇതിനായി തങ്ങൾ ശബ്ദമുയർത്തുമെന്നും ജയ ബച്ചൻ പറഞ്ഞു.

കുടിയേറുന്ന രാജ്യങ്ങളിൽ കുഞ്ഞുങ്ങളെ വളർത്തുന്നതുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങൾ ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് അറിയാത്തതാണ് ഈ അമ്മക്ക് കുഞ്ഞിനെ നഷ്ടമാക്കിയതെന്ന് രാജ്യസഭാ എം.പി പ്രിയങ്ക ചതുർവേദിയും പറഞ്ഞു. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ വിവിധ കക്ഷി എം.പിമാരെല്ലാമെത്തി കുഞ്ഞിനായുള്ള അമ്മയുടെ പോരാട്ടത്തിന് പിന്തുണയറിയിച്ചു.

Tags:    
News Summary - Request govt to bring baby Ariha shah back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.