ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ ‘നിർഭയ’ കേസിൽ സുപ്രീംകോടതി ശരിവെച്ച വധശിക്ഷക്കെതിരെ മൂന്നാഴ്ചക്കകം പുനഃപരിശോധനഹരജി സമർപ്പിക്കുമെന്ന് മൂന്ന് പ്രതികളുടെ അഭിഭാഷകർ സുപ്രീംകോടതിയെ അറിയിച്ചു. ഇതേതുടർന്ന് പ്രതികളിലൊരാളായ മുകേഷ് സമർപ്പിച്ച പുനഃപരിശോധനഹരജി അടക്കം എല്ലാം ഒരുമിച്ച് ഡിസംബർ 12ന് കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
2012 ഡിസംബര്‍ 16ന് സുഹൃത്തായ യുവാവിനൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആറ് പേര് ഡല്‍ഹിയിലെ മുനീര്‍ക്ക ബസ്സ്റ്റോപ്പിൽ നിന്ന് ബസില്‍ കയറ്റിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്ത് മൃഗീയമായി മര്‍ദിച്ച് തള്ളുകയായിരുന്നു. പെണ്‍കുട്ടി ഡിസംബര്‍ 29ന് മരണപ്പെട്ടു. രാജ്യമൊട്ടുക്കും അലയടിച്ച പ്രതിഷേധത്തിനൊടുവില്‍ മാനഭംഗക്കുറ്റത്തിന് ശിക്ഷയുടെ കാഠിന്യം കൂട്ടി കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതിയും കൊണ്ടുവന്നിരുന്നു. മാനഭംഗത്തോടൊപ്പം കൊലപാതകവും നടത്തുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തുന്നതായിരുന്നു നിയമഭേദഗതി.
തുടർന്ന് നാലുപ്രതികളായ ബസിലെ ക്ലീനര്‍ മുകേഷ് സിങ്, പഴക്കച്ചവടക്കാരന് പവന് ഗുപ്ത, ജിംനേഷ്യം പരിശീലകന് വിനയ് ശര്‍മ, അക്ഷയ് സിങ് താക്കൂര്‍ എന്നിവർക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ ഹൈകോടതിയും സുപ്രീംകോടതിയും ശരിവെച്ചു. കുറ്റങ്ങളിലെല്ലാം ഭാഗഭാക്കായിരുന്ന പ്രായപൂര്‍ത്തിയാകാത്ത ആറാം പ്രതി മൂന്ന് വര്‍ഷം ദുര്‍ഗുണപരിഹാരപാഠശാലയില്‍ കഴിയണമെന്നായിരുന്നു ബാലകോടതിയുടെ വിധി. ബാലനീതിനിയമപ്രകാരം കുട്ടിക്കുറ്റവാളികള്‍ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് ബാലകോടതി വിധിച്ചത്. ആറ് പ്രതികളിലൊരാൾ ജയിലിൽ ആത്മഹത്യ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.