ലുധിയാന: ഇന്ത്യ-പാക് അതിർത്തിയിലെ കർതാർപുർ ഇടനാഴി ഞായറാഴ്ച അപൂർവ സമാഗമത്തിന് വേദിയായി. 74 വർഷത്തിനുശേഷം രണ്ട് സഹോദരങ്ങൾ ഇവിടെ കണ്ടുമുട്ടി. പരസ്പരം ആശ്ലേഷിച്ച അവർ കണ്ണീർപ്പൂക്കൾകൊണ്ട് മൂടി. പാകിസ്താൻ ശൈഖുപുരയിലെ ഗുർദാസ് ഗ്രാമവാസിയായ 74കാരി സാകിനാബിയാണ് വാക്കുകൾകൊണ്ടുമാത്രം അറിഞ്ഞ സഹോദരൻ ഗുർമൈൽ സിങ്ങിനെ വർഷങ്ങൾക്കുശേഷം കണ്ടറിഞ്ഞത്.
ഇന്ത്യ- പാക് വിഭജനത്തിലൂടെ രണ്ടിടങ്ങളിലായ കുടുംബങ്ങളെ ബന്ധിപ്പിക്കാൻ പാക് യുട്യൂബർ നാസിർ ധില്ലൻ നടത്തിയ ശ്രമമാണ് സഹോദരങ്ങളുടെ പുനഃസമാഗമത്തിന് വഴിയൊരുക്കിയത്. സഹോദരനെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ടുള്ള സാകിനയുടെ വിഡിയോ കഴിഞ്ഞവർഷം നാസിർ യുട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. ലുധിയാനയിലെ ജസോവാൽ സുദൻ ഗ്രാമമുഖ്യൻ ജഗ്തർ സിങ് വിഡിയോ കാണാനിടയായി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇവിടെ താമസിച്ചിരുന്ന ഗുർമൈൽ സിങ്ങിനെ കണ്ടെത്തി സഹോദരിയെ വിവരമറിയിച്ചത്.
വിഭജന സമയത്ത് സാകിനയുടെ മാതാവ് കർമാത്ബിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയിരുന്നു. ബാക്കി കുടുംബാംഗങ്ങളെല്ലാം പാകിസ്താനിലേക്ക് പോകുകയും ചെയ്തു. രണ്ടിടങ്ങളിലായിപ്പോയ കുടുംബാംഗങ്ങളെ ഒന്നിപ്പിക്കാനുള്ള സർക്കാർ പദ്ധതി പ്രകാരം സാകിനയുടെ പിതാവിനെ പൊലീസ് പിന്നീട് ഇന്ത്യയിലേക്കയച്ചു. അപ്പോഴേക്കും കർമാത്ബി മറ്റൊരു സിഖുകാരനെ പുനർവിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തിലുള്ള മകനാണ് ഗുർമൈൽ സിങ്. കർമാത്ബിയെ പൊലീസ് എസ്കോർട്ടോടെ പാകിസ്താനിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോൾ ഗുർമൈൽ സിങ് വീടിന് പുറത്തായിരുന്നു. രണ്ടുവർഷത്തിനുശേഷമാണ് സാകിനാബി ജനിക്കുന്നത്. വർഷങ്ങൾക്കുശേഷം പിതാവ് വെളിപ്പെടുത്തുമ്പോഴാണ് തനിക്കൊരു സഹോദരൻ ഇന്ത്യയിലുണ്ടെന്ന വിവരം സാകിനാബി അറിയുന്നത്. 1961ൽ ഗുർമൈൽ സിങ് തന്റെ മാതാവിന് അയച്ച കത്തും സാകിനാബിയുടെ കൈവശമുണ്ട്.
മക്കളും കൊച്ചുമക്കളുമടങ്ങുന്ന കുടുംബാംഗങ്ങൾക്കൊപ്പമാണ് സാകിനാബി കർതാർപുരിലെത്തിയത്. ഇരുവരും പരസ്പരം സമ്മാനം കൈമാറുകയും ചെയ്തു. സമാഗമത്തിന് സാക്ഷ്യംവഹിക്കാൻ യുട്യൂബർ നാസിറും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.