ഹൈദരാബാദ്: വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് സൂപ്പർമാർക്കറ്റ് ജീവനക്കാരിയായ യുവതിയെ സഹജീവനക്കാരൻ കുത്തിക്കൊന്നു. സൂപ്പർമാർക്കറ്റ് ജീവനക്കാരിയായ ബോനു ജാനകി (24) ആണ് കൊല്ലപ്പെട്ടത്. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സഹപ്രവർത്തകനായ ആനന്ദ് ആനന്ദപ്പ നിരന്തരമായി ജാനകിയെ ശല്യപ്പെടുത്താറുണ്ടായിരുന്നു. ഇത് സംബന്ധിച്ച് സഹജീവനക്കാരോട് ജാനകി പരാതി പറയാറുമുണ്ടായിരുന്നു. വിവാഹം നിരസിച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.
നിരന്തരമായ ശല്യപ്പെടുത്തൽ ഫലം കാണാതായപ്പോൾ ആനന്ദ് ജാനകിയുടെ വീട്ടിൽ പോയി, യുവതിയുമായി വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തു. ഇതിനിടയിൽ അടുക്കളയിലുണ്ടായിരുന്ന കത്തി കൊണ്ട് മൂന്ന് തവണ ജാനകിയെ മാരകമായി കുത്തി പരിക്കേൽപിച്ചു. അരിശം തീരാതെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. മരണാസന്ന നിലയിൽ തറയിൽ വീണു കിടക്കുകയായിരുന്നു ജാനകിയെ ജോലി കഴിഞ്ഞെത്തിയ റൂം മേറ്റ് രൂപ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുത്തിയതിന് പുറമെ അക്രമി കഴുത്ത് ഞെരിച്ചതാണ് ജാനകിയുടെ മരണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മുറിവിൽ നിന്നും ധാരാളം രക്തം വാർന്നതും മരണം നേരത്തെയാക്കി. ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്രീകുളം ജില്ലയാണ് ജാനകിയുടെ സ്വദേശം. മൂന്ന് വർഷം മുമ്പാണ് ജോലിക്കായി ഹൈദരാബാദിലേക്ക് വന്നത്. ദരിദ്ര സാഹചര്യത്തിൽ നിന്നും വരുന്ന ജാനകിയുടെ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞ് പോകുന്നത്. സംക്രാന്തി ഉത്സവത്തിെൻറ ഭാഗമായി നാട്ടിൽ പോവാനിരുന്നതായിരുന്നു ജാനകി.
കഴിഞ്ഞ വർഷാവസാനമായിരുന്നു സിക്കന്തരാബാദിൽ സന്ധ്യ എന്ന യുവതിയെ മുൻ സഹപ്രവർത്തകൻ പ്രണയം നിഷേധിച്ചതിനെ തുടർന്ന് പൊതു സ്ഥലത്ത് വെച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.