വിഭാഗീയ വൈറസിനെ കീഴ്പെടുത്തിയേ തീരൂ -സോണിയ

ഉദയ്പൂർ (രാജസ്ഥാൻ): സമൂഹത്തെ ശാശ്വതമായി ധ്രുവീകരിച്ച് സ്ഥിരഭീതിയിലും അരക്ഷിതബോധത്തിലും നിർത്താനാണ് കേന്ദ്ര സർക്കാർ ശ്രമമെന്നും വിഭാഗീയതയുടെ വൈറസിനെ ഏതുവിധേനയും കീഴ്പെടുത്തിയേ തീരൂ എന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.

കരുതലോടെ വളർത്തിയെടുത്ത ഐക്യത്തിന്‍റെയും ബഹുസ്വരതയുടെയും ആശയങ്ങൾ ചവിട്ടിമെതിച്ച് ജനത്തെ ഭിന്നിപ്പിക്കുകയാണ് ഭരിക്കുന്നവരെന്ന് മൂന്നു ദിവസത്തെ കോൺഗ്രസ് ചിന്തൻ ശിബിരത്തെ അഭിസംബോധനചെയ്ത സോണിയ പറഞ്ഞു. സമൂഹത്തിന്‍റെ അവിഭാജ്യഘടകം തുല്യാവകാശമുള്ള പൗരന്മാരാണെങ്കിലും ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചും ഇരകളാക്കിയും അടിക്കടി അവരോട് ക്രൂരത കാട്ടിയും സർക്കാർ മുന്നോട്ടുപോകുന്നു.

രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കുകയും അപഹസിക്കുകയും നിസ്സാര കാരണങ്ങൾ ഉണ്ടാക്കി ജയിലിൽ അടക്കുകയും ചെയ്യുന്നു. അന്വേഷണ ഏജൻസികളെ ഇതിനായി ദുരുപയോഗിക്കുന്നു. ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും പ്രഫഷനൽ സ്വഭാവവും തകർക്കുന്നു.

ചരിത്രം മൊത്തമായി പൊളിച്ചെഴുതുന്നു. നെഹ്റു അടക്കം പഴയകാല നേതാക്കളുടെ ത്യാഗങ്ങൾ അവഗണിക്കുന്നു. മഹാത്മഗാന്ധിയുടെ ഘാതകരെ മഹത്വവത്കരിക്കുന്നു.

ഭരണഘടന, നീതിപീഠം, സ്വാതന്ത്ര്യം, തുല്യത, മതനിരപേക്ഷത, സൗഹാർദം എന്നിവയുടെ തത്ത്വങ്ങൾ അവമതിക്കുന്നു. ദുർബല വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന തുടർച്ചയായ അതിക്രമങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു. ഉദ്യോഗസ്ഥ വൃന്ദത്തെ ഭയപ്പെടുത്തിയും കോർപറേറ്റ് ഇന്ത്യ സൃഷ്ടിച്ചും പൗരസമൂഹത്തെയും മാധ്യമങ്ങളെയും വരുതിയിലാക്കിയും മുന്നോട്ടുപോകുന്നുന്നു.

സാന്ത്വന സ്പർശം വേണ്ട സമയത്ത് വാക്സാമർഥ്യക്കാരനായ പ്രധാനമന്ത്രി തികഞ്ഞ മൗനിയാകുന്നു. ശ്രദ്ധതിരിക്കാനുള്ള തന്ത്രങ്ങൾ പുറത്തെടുക്കുന്നു. ഇതൊക്കെയാണ് സർക്കാറിന്‍റെ ഇടപെടൽ കുറച്ച് പരമാവധി വഴികാട്ടുകയെന്ന ഈ സർക്കാറിന്‍റെ മുദ്രാവാക്യത്തിൽ അടങ്ങിയിരിക്കുന്നത്.

മോശം സാഹചര്യങ്ങൾ സാമ്പത്തിക പുരോഗതിക്കും തൊഴിലവസരങ്ങൾക്കും തടസ്സം സൃഷ്ടിക്കുന്നു. 2016ലെ നോട്ടുനിരോധനം മുതൽ സാമ്പത്തികരംഗം കൂപ്പു കുത്തുകയാണ്. സമരം നടത്തിയ കർഷകർക്ക് കൊടുത്ത വാഗ്ദാനങ്ങൾ ഇനിയും പാലിച്ചിട്ടില്ല. ഇന്ധന വിലയും പച്ചക്കറി, പലവ്യഞ്ജന വിലയും ഒരുപോലെ കുതിക്കുന്ന കാര്യവും സോണിയ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - sonia gandhi Congress's Chintan Shivir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.