ഏഷ്യയുടെ തെക്ക് കിഴക്കൻ മേഖലകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ സംരക്ഷണത്തിനായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന.
കോവിഡിനേക്കാൾ തീവ്രത കുറഞ്ഞതാണ് ഒമിക്രോൺ വകഭേദമെങ്കിലും കൃത്യമായ മുൻകരുതലുകൾ പാലിക്കുന്നതു വഴി ഒമിക്രോണിനെ പ്രതിരോധിക്കാൻ സാധിക്കുമെന്നും ഡബ്ലൂ.എച്ച്.ഒ സൗത്ത്-ഈസ്റ്റ് ഏഷ്യ റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിങ് പറഞ്ഞു. രോഗവ്യാപന തോത് അടിസ്ഥാനപ്പെടുത്തി ഓരോ മേഖലകളും കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ഒമിക്രോണിനെ നിസാരമായി കാണരുതെന്നും പൂനം കൂട്ടിച്ചേർത്തു.
ലോകത്ത് ഒമിക്രോൺ വ്യാപനം കൂടുതൽ ശക്തി പ്രാപിക്കുകയാണ്. ഒമിക്രോൺ മരണങ്ങളും ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സാമൂഹിക അകലം, മാസ്ക് ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതോടൊപ്പം മുറിക്കകത്ത് വായുസഞ്ചാരം ഉറപ്പാക്കണമെന്നും പൂനം വ്യക്തമാക്കി.
അതേസമയം എല്ലാ കോവിഡ് കേസുകളും ഒമിക്രോൺ മൂലമല്ലെന്നും മുൻപ് സ്ഥിരീകരിച്ച ഡെൽറ്റ ഉൾപ്പെടെയുള്ള മറ്റ് വകഭേദങ്ങളും സ്ഥിരീകരിക്കപ്പെടുന്നുണ്ടെന്നും പൂനം ഖേത്രപാൽ പറഞ്ഞു.
സമ്പൂർണ്ണ വാക്സിനേഷൻ പൂർത്തിയാക്കിയാലും ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. രോഗ വ്യാപനം തടയാൻ ജനങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാനുള്ള സമയമാണിതെന്നും പൂനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.