ന്യൂഡൽഹി: നെല്ലടക്കമുള്ള വിളകൾ സംഭരിക്കുന്നതിൽ വികേന്ദ്രീകൃത സംഭരണ മാതൃക തെരഞ്ഞെടുത്ത സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി രാംനാഥ് ഠാക്കൂർ. ഇതുകൊണ്ട് തന്നെ താങ്ങുവില കർഷകർക്ക് നൽകുന്നതിലെ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനും ബന്ധപ്പെട്ട ഏജൻസികൾക്കുമാണ്. മിനിമം താങ്ങുവില ഉൾപ്പെടെ സംസ്ഥാനം വിതരണം ചെയ്യുന്ന പണം കേന്ദ്രം പിന്നീട് അനുവദിച്ച് നൽകുകയാണ് ചെയ്യുകയെന്നും മന്ത്രി ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിൽ പറഞ്ഞു.
പി.ആർ.എസ് വായ്പ പദ്ധതിയിൽ ബാങ്കുകളുടെ കൺസോർട്യത്തിന് 1577.22 കോടി നൽകിയതായി കേരളം കേന്ദ്രത്തെ അറിയിച്ചതായി മന്ത്രി പറഞ്ഞു. ആകെ 1,65,383 നെൽകർഷകർക്ക് 1345.72 കോടി നൽകിയതായും കേരളം അറിയിച്ചിട്ടുണ്ട്.
2021-22ൽ കേന്ദ്രസർക്കാർ കേരളത്തിന് ഭക്ഷ്യ സബ്സിഡിയിനത്തിൽ 1777.86 കോടി രൂപയും, 2022-23ൽ 1544.89 കോടി രൂപയും, 2023-24 ൽ 1151.85 കോടി രൂപയും 2024-25 വർഷത്തിൽ ജൂൺ 30 വരെ 366.60 കോടി രൂപയും നൽകി.
ഇതേ കാലയളവിൽ സംസ്ഥാന ഇൻസെൻറിവ് ബോണസായി നെല്ലുസംഭരണത്തിന് 2021-22 ൽ കിലോഗ്രാമിന് 8.6 രൂപയും, 2022-23ൽ 7.8 രൂപയും 2023-24 ൽ 6.37 രൂപയും നൽകിയതായും കേരള സർക്കാർ അറിയിച്ചതായി മന്ത്രിയുടെ മറുപടിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.