ന്യൂഡൽഹി: രാജീവ്ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി പേരറിവാളന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 32 വർഷത്തെ തടവും നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. നേരത്തെ, എട്ടുതവണ പേരറിവാളന് പരോൾ അനുവദിച്ചിരുന്നു. കേന്ദ്ര സർക്കാർ എതിർത്തെങ്കിലും ജസ്റ്റിസ് എൽ. നാഗേശ്വര റാവു, ജസ്റ്റിസ്. ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു. എല്ലാമാസവും ജോലാർപേട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ജാമ്യവ്യവസ്ഥയിൽ പറയുന്നു. പേരറിവാളന്‍റെ വധശിക്ഷ സുപ്രീംകോടതി 2014ൽ ജീവപര്യന്തമായി ഇളവുചെയ്തിരുന്നു.
1991 ജൂൺ 11നാണ് രാജീവ്ഗാന്ധി വധക്കേസിൽ പേരറിവാളൻ അറസ്റ്റിലായത്. 26 വർഷത്തെ ജയിൽ വാസത്തിനുശേഷം 2017 ആഗസ്റ്റ് 24നാണ് ആദ്യമായി പരോളിലിറങ്ങിയത്. പിന്നീട് പിതാവിന്റെ അസുഖം, സഹോദരി പുത്രിയുടെ വിവാഹം, പേരറിവാളന്‍റെ വൃക്കരോഗ ചികിത്സ തുടങ്ങിയ കാരണങ്ങൾക്കായാണ് പരോൾ ലഭിച്ചത്.
ഡി.എം.കെ സർക്കാർ അധികാരത്തിൽ കയറിയതിനുശേഷം പരോൾ അനുവദിക്കുന്നതിൽ ഉദാര നിലപാടാണ് സ്വീകരിക്കുന്നത്. പേരറിവാളന്‍റെ തുടർ ചികിത്സ കണക്കിലെടുത്താണിതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. ഈയിടെ മറ്റൊരു പ്രതിയായ നളിനിക്കും 30 ദിവസത്തെ പരോൾ നൽകിയിരുന്നു. മൂന്ന് ദശാബ്ദക്കാലത്തോളം തടവിൽ കഴിയുന്ന കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കണമെന്നാണ് തമിഴ്നാട് സർക്കാർ നിലപാട്.
പേരറിവാളന് ഉള്‍പ്പടെ കേസിലെ പ്രതികളായ ഏഴ് പേരെയും വിട്ടയക്കാന്‍ 2014ല്‍ ജയലളിത സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ശിപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് ചൂണ്ടിക്കാട്ടി പേരറിവാളന്‍റെ അമ്മ അര്‍പുതമ്മാള്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. പേരറിവാളനും നളിനിയും ഉള്‍പ്പടെ കേസിലെ ഏഴ് പ്രതികളെയും മാനുഷിക പരിഗണന കണക്കിലെടുത്ത് ജയില്‍ മോചിപ്പിക്കാമെന്നായിരുന്നു തമിഴ്നാട് സര്‍ക്കാരിന്റെ ശിപാര്‍ശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.