കാവടി യാത്ര: കടയുടമകളുടെ പേര് പ്രദർശിപ്പക്കണമെന്ന ഉത്തരവിന് സ്റ്റേ; യു.പി സർക്കാറിന് തിരിച്ചടി

ന്യൂഡൽഹി: യു.പിയിലെ കാവടി യാത്രാ വഴികളിലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന യു.പി സർക്കാറിന്‍റെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.പി.സി.ആർ നൽകിയ ഹരജിയിലായാണ് സുപ്രിംകോടതി നടപടി. കട ഉടമകളുടെ പേര് പ്രദർശിപ്പിക്കാൻ നിർബന്ധിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാദ ഉത്തരവ് മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണെന്ന് നിരീക്ഷിച്ച കോടതി, യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സർക്കാറുകൾ നോട്ടീസ് അയച്ചു. വിഷയം കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. മഹുവ മൊയ്ത്രയും സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു.

വിവാദ ഉത്തരവിനെതിരെ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളിൽനിന്ന് ഉയർന്നത്. മുസ്‍ലിംകളെ ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്നും ഹിറ്റ്ലറുടെ നാസി ജർമനിയെ ഓർമിപ്പിക്കുന്നതാണെന്നുമെല്ലാം വിമർശനമുയർന്നിരുന്നു. പാർലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിലടക്കം ശക്തമായ വിമർശനം ഉയർന്നിരുന്നു. തുടർന്ന് ഇന്ന്, യു.പി സർക്കാറിന്‍റെ വിവാദ ഉത്തരവ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ ഹാരിസ് ബീരാൻ, പി. സന്തോഷ് കുമാർ എന്നിവർ നോട്ടീസ് നൽകിയിരുന്നു. ഇതിനിടയിലാണ് സുപ്രീംകോടതിയുടെ സ്റ്റേ വന്നിരിക്കുന്നത്.

കഴിഞ്ഞ 19നാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കാവടി യാത്ര കടന്നുപോകുന്ന പാതയിലെ റെസ്റ്റൊറന്‍റുകൾ, ഹോട്ടലുകൾ, പഴക്കടകൾ തുടങ്ങിയവയുടെ ഉടമകളുടെ പേരുകൾ കടക്കുമുന്നിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തിൽ മുസഫർനഗർ പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ യു.പി സർക്കാർ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു.

ഉത്തർപ്രദേശിന് പിന്നാലെ മധ്യപ്രദേശിലെ ഉജ്ജയിനിലും സമാന ഉത്തരവ് നൽകിയിരുന്നു. ഹോട്ടലുടമകളുടെ പേരും മൊബൈൽ നമ്പറും സ്ഥാപനത്തിന് പുറത്ത് പ്രദർശിപ്പിക്കണമെന്നും ലംഘിക്കുന്നവർക്ക് 2000 രൂപ പിഴ ചുമത്തുമെന്നുമായിരുന്നു ഉത്തരവ്.

Full View


Tags:    
News Summary - Supreme Court Pauses Kanwar Yatra Food Stalls Order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.