ലഖ്നോ: യു.പിയിൽ തന്നെ എല്ലാ ശനിയാഴ്ചയും പാമ്പ് കടിക്കുന്നതായി അവകാശപ്പെട്ട് ഒരു യുവാവ് രംഗത്ത് വന്നിരുന്നു. 40 ദിവസത്തിനടെ ഏഴ് തവണ പാമ്പ് കടിച്ചുവെന്നും വികാസ് ദുബെ പറയുകയുണ്ടായി. ഇത്രയേറെ തവണ പാമ്പ് കടിച്ചിട്ടും വികാസ് ജീവനോടെയിരിക്കുന്നതിൽ ഡോക്ടർമാർ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. പിന്നീട് അതെ കുറിച്ച് അന്വേഷിച്ച് സംഭവത്തിനു പിന്നിലെ നിജസ്ഥിതി കണ്ടെത്തിയിരിക്കുകയാണ് ഡോക്ടർമാർ. പാമ്പുകളോട് അമിത ഭയംതോന്നുന്ന ഒഫിഡിയോ ഫോബിയയാണ് യുവാവിനെന്നാണ് അന്വേഷണം നടത്തിയ വിദഗ്ധസമിതി കണ്ടെത്തിയത്. ഒറ്റത്തവണ മാത്രമാണ് യുവാവിനെ പാമ്പ് കടിച്ചതെന്നും അതിനു ശേഷമുള്ളതെല്ലാം തോന്നൽ മാത്രമാണെന്നും സമിതി വിലയിരുത്തി.
യു.പിയിലെ ഫത്തേപൂർ ജില്ലയിലെ സൗര ഗ്രാമത്തിലാണ് വികാസ് താമസിക്കുന്നത്. പാമ്പ് കടിയേൽക്കുന്നതിന് തൊട്ടുമുമ്പ് അത് സ്വപ്നം കാണാറുണ്ടെന്നും ദുബെ ഡോക്ടർമാരോട് പറഞ്ഞിരുന്നു.ജൂണ്‍ രണ്ടിന് രാവിലെ കിടക്കയില്‍ നിന്നെണീക്കുമ്പോഴാണ് വികാസിന് ആദ്യമായി കടിയേറ്റത്. യുവാവിനെ ഉടനെതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. നാലാം തവണയും കടിയേറ്റെന്ന് വികാസ് പറഞ്ഞതോടെ വീട് മാറിത്താമസിക്കാന്‍ എല്ലാവരും ഉപദേശിച്ചു. തുടര്‍ന്ന് വികാസ് രാധാനഗറിലെ അമ്മായിയുടെ വീട്ടിലേക്ക് താമസം മാറി. എന്നിട്ടും കാര്യമുണ്ടായില്ല. അഞ്ചാം തവണയും പാമ്പ് കടിച്ചെന്ന് വികാസ് പറഞ്ഞു. ഇതോടെ യുവാവിനെ മാതാപിതാക്കള്‍ വീട്ടിലേക്ക് മടക്കിക്കൊണ്ടുവന്നു. ജൂലായ് ആറിന് തന്നെ വീണ്ടും പാമ്പ് കടിച്ചെന്ന് പറഞ്ഞ് വികാസ് രംഗത്തെത്തി.
ഓരോ തവണയും ചികിത്സക്കായി സ്വകാര്യ ആശുപത്രിയെ ആണ് യുവാവ് സമീപിക്കാറുള്ളത്. ഏഴു തവണ കടിയേറ്റെന്ന് പറഞ്ഞതിനു പിന്നാലെ ഭീമമായ ചികിത്സ ചെലവ് താങ്ങാനാവില്ലെന്നും തനിക്ക് ധനസഹായം അനുവദിക്കണം എന്നും അഭ്യർഥിച്ച് അധികൃതരെ കണ്ടിരുന്നു. ഇതോടെ പാമ്പ് കടിയേറ്റാൽ ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റിവനം ലഭ്യമായ സർക്കാർ ആശുപത്രികളെ സമീപിക്കാൻ നിർദേശം ലഭിച്ചു. അതോടൊപ്പം ഏഴുതവണ പാമ്പ് കടിയേറ്റുവെന്ന വികാസിന്റെ അവകാശവാദത്തെ കുറിച്ച് അന്വേഷിക്കാനും അധികൃതർ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.