ന്യൂഡൽഹി: സമൂഹത്തിൽ സപർധയുണ്ടാക്കാൻ ശ്രമിക്കുകയും, വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തതിന് വിവിധ വാർത്താ മാധ്യമങ്ങളിൽ നിന്ന് പിഴ ഈടാക്കി ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ് അതോറിറ്റി (എൻ.ബി.ഡി.എസ്.എ). ഏഴ് ദിവസത്തിനുള്ളിൽ ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും അതോറിറ്റി നിർദേശിച്ചു. ടൈംസ് നൗ നവ് ഭാരതിന് ഒരു ലക്ഷം രൂപയും, ന്യൂസ് 18 ഇന്ത്യക്ക് 50000 രൂപയുമാണ് പിഴ. വിദ്വേഷ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആജ് തക് ചാനലിന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ചാനലിലെ വിവിധ പരിപാടികൾ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതാണെന്നും മതസൗഹാർദം തകർക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ഇന്ദ്രജിത് ഘോർപഡെ നൽകിയ പരാതിക്ക് പിന്നാലെയാണ് നടപടി. മുസ്ലിങ്ങളെ ലക്ഷ്യമിട്ട് പരസ്പര വിശ്വാസത്തോടെയുള്ള പ്രണയത്തെ ലൗ ജിഹാദെന്ന് വിശേഷിപ്പിച്ചതിനാണ് ടൈംസ് നൗ നവ്ഭാരതിൽ നിന്നും പിഴ ഈടാക്കിയത്. അവതാരകൻ ഹിമാൻഷു ദീക്ഷിത് നടത്തിയ പരാമർശത്തെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സംപ്രേക്ഷണം ചെയ്ത അമൻ ചോപ്രയും അമീഷ് ദേവ്​ഗനും നടത്തുന്ന പരിപാടികളുടെ പേരിലാണ് ന്യൂസ് 18ന് പിഴ ചുമത്തിയത്. ശ്രദ്ധ വാക്കർ വധക്കേസിനെ ലൗജിഹാദാക്കി മാറ്റിയതിനും ന്യൂസ് 18ന് പിഴ ചുമത്തിയിട്ടുണ്ട്. രാമനവമി ആഘോഷങ്ങൾക്കിടെ മുസ്ലിങ്ങൾക്ക് നേരെ അതിക്രമങ്ങളെ നിസാരവത്കരിച്ചതിനാണ് ആജ് തക്കിന് മുന്നറിയിപ്പ് ലഭിച്ചത്. കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ കൊള്ളക്കാരനായി ചിത്രീകരിക്കുന്ന വീഡിയോ നീക്കം ചെയ്യാനും നിർദേശമുണ്ട്.

എല്ലാ ഇതരമത വിവാഹത്തേയും ലൗജിഹാദിനോട് ഉപമിക്കുന്ന പ്രവണത ഇത്തരം മാധ്യമങ്ങളിൽ കാണുന്നുണ്ടെന്നും രാജ്യത്തെ എല്ലാ പൗരനും അവരുടെ താത്പര്യത്തിനിണങ്ങിയ വ്യക്തിയെ വിവാഹം ചെയ്യാൻ അവകാശമുണ്ടെന്നും പരാതി പരിശോധിച്ച സമിതി വ്യക്തമാക്കി. മാധ്യമങ്ങൾക്ക് അവരുടെ ഇഷ്ടപ്രകാരം ഏത് വിഷയത്തിലും ചർച്ച നടത്താനുള്ള അവകാശമുണ്ട്. ലവ് ജിഹാദ് എന്നത് ഒരു സാധാരണ പദമായി കണക്കാക്കരുത്. വ്യക്തമായ തെളിവുകളുള്ള കേസുകളിൽ മാത്രം ഇത്തരം പരാമർശങ്ങൾ നടത്താൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം. മാധ്യമ പരിപാടികളെ മതവത്ക്കരിക്കുന്നത് രാജ്യത്തെ സാഹോദര്യത്തെ കളങ്കപ്പെടുത്തും. ടൈംസ് നൗ നവ്ഭാരതിന്റെ പരിപാടിക്കിടെ അവതാരക ശ്രദ്ധ വാക്കറിന്റെ കൊലപാതകത്തെ ലൗ ജിഹാദായി പരാമർശിച്ചു. പ്രതിയുടെ മതത്തെ മുൻനിർത്തി മുൻവിധിയോടെ വിഷയത്തെ കൈകാര്യം ചെയ്യുന്നതാണിത്. ഇത്തരം പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നതിലൂടെ മാധ്യമങ്ങൾ പാലിക്കേണ്ട നിഷ്പക്ഷത വസ്തുനിഷ്ഠത തുടങ്ങിയ നിയമങ്ങൾ എന്നിവ ലംഘിക്കുകയയാണെന്നും സമിതി പറഞ്ഞു.

വിരമിച്ച സുപ്രീം കോടതി ജഡ്ജി എ.കെ സിക്രിയാണ് എൻ.ബി.ഡി.എസ്.എയുടെ തലവൻ. 

Tags:    
News Summary - Times Now Navbharat linking every instance of murder or violence against women to 'love jihad': NBDSA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.