ന്യൂഡൽഹി: കോവാക്സിന്റെ രണ്ടാം ഡോസ് എടുക്കാൻ പോയ നിർമാണ തൊഴിലാളിക്ക് കോവിഷീൽഡ് ഒന്നാം ഡോസ് കുത്തിവെച്ചതായി പരാതി. കുത്തിവെപ്പ് മൂലം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായി 59കാരനായ ലക്ഷ്മൺ പണ്ഡിറ്റ് പറയുന്നു.
അപാകത ചുണ്ടിക്കാട്ടി അധികാരികളുമായി ബന്ധപ്പെട്ടപ്പോൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതിന്‍റെ രേഖകൾ അവർ കീറക്കളഞ്ഞതായി പണ്ഡിറ്റ് പറഞ്ഞു. ശേഷം ആദ്യ ഡോസ് എടുത്ത കാര്യം മറന്നേക്കാൻ പറഞ്ഞതായും 84 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് എടുക്കാൻ ഹാജരാകാനും ആവശ്യപ്പെട്ടു.
ജൂലൈ ഒന്നിനാണ് ലക്ഷ്മൺ പണ്ഡിറ്റ് കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനായി ഡൽഹിയിലെ ഖ്വാദിപൂരിലുള്ള സർക്കാർ സ്കൂളിലെത്തിയത്. കുത്തിവെപ്പെടുത്ത് വീട്ടിലെത്തിയ ശേഷമാണ് കോവിഷീൽഡ് ഒന്നാം ഡോസ് സ്വീകരിച്ചതായി മൊബെലിൽ സന്ദേശം വന്നത്.
'കോവാക്സിന്റെ രണ്ടാം ഡോസ് എടുക്കാനായിട്ടാണ് ഞാൻ പോയത്. എന്നാൽ കോവിഷീൽഡ് ഒന്നാം ഡോസാണ് ലഭിച്ചതെന്നാണ് എനിക്ക് സന്ദേശം വന്നത്. ഒരു പരിചയക്കാരനെ കാണിച്ചപ്പോൾ അവനും അത് ഉറപ്പിച്ച് പറഞ്ഞു' -പണ്ഡിറ്റ് പറഞ്ഞു.
'ഏപ്രിലിൽ മുഖ്മേൽപൂരിൽ നിന്നാണ് ഞാൻ കോവാക്സിൻ ഒന്നാം ഡോസ് എടുത്തത്. ശേഷം ലോക്ഡൗൺ ആയതിനാൽ ഞാൻ സ്വന്തം നാടായ ബിഹാറിലേക്ക് മടങ്ങി. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റും കൈയ്യിൽ കരുതിയാണ് ഞാൻ പോയത്' -പണ്ഡിറ്റ് പറഞ്ഞു.
ഡൽഹിയിൽ ഒറ്റക്ക് താമസിക്കുന്ന പണ്ഡിറ്റ് കോവിഷീൽഡ് കുത്തിവെപ്പെടുത്തതിന് പിന്നാലെ അസുഖബാധിതനായി. തലവേദനയും പനിയും അനുഭവപ്പെട്ടാണ് അദ്ദേഹം കിടപ്പിലായത്. ധാരാളം വെള്ളം കുടിച്ചിട്ടും വായ വരണ്ട നിലയിലാണെന്ന് അദ്ദേഹം പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.