ചെന്നൈ: വിദ്യാർഥിനിയെ രാത്രി മദ്യപിക്കാൻ ക്ഷണിച്ച രണ്ട് കോളജ് അധ്യാപകരെ സർവിസിൽ നിന്ന് പിരിച്ചുവിട്ടു. തമിഴ്നാട് തിരുനെൽവേലി പാളയംകോട്ടൈയിലാണ് സംഭവം. സെബാസ്റ്റ്യൻ (40), പോൾരാജ് (40) എന്നീ അധ്യാപകർക്കെതിരെയാണ് നടപടി. ഇവർക്കെതിരെ പൊലീസ് കേസെടുത്തു.
എയ്ഡഡ് കോളജിലെ അധ്യാപകരായ ഇരുവരും സെപ്റ്റംബർ നാലിന് രാത്രി മദ്യപിക്കുന്നതിനിടെ വിദ്യാർഥിനിയെ ഫോണിൽ വിളിക്കുകയായിരുന്നു. വിദ്യാർഥിനിയെ മദ്യപിക്കാൻ ക്ഷണിക്കുകയും തങ്ങൾ മദ്യപിക്കുന്നിടത്തേക്ക് വരാൻ പറയുകയും ചെയ്തു.
അധ്യാപകരുടെ പെരുമാറ്റത്തിൽ അമ്പരന്ന വിദ്യാർഥി വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന്, അധ്യാപകനായ സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. പോൾ രാജ് ഒളിവിലാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ രണ്ട് അധ്യാപകരെയും കോളജ് അധികൃതർ പുറത്താക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.