ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പക; യു.പിയിൽ ഡോക്ടറുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ബുലന്ദ്ശഹര്‍: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരം തീർക്കാൻ ഡോക്ടറുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. യു.പി, ബുലന്ദ്ശഹറിലാണ് ദാരുണ സംഭവം. കാണാതായ എട്ടുവയസുകാരന്റെ മൃതദേഹം കണ്ടത്തിയിട്ടുണ്ട്. രണ്ട് ദിവസമായി എട്ടുവയസുകാരനെ കാണാനില്ലായിരുന്നു.

സംഭവത്തില്‍ കുട്ടിയുടെ പിതാവായ ഡോക്ടറുടെ മുന്‍ജോലിക്കാരായ നിജം, ഷാഹിദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഛതാരി പൊലീസ് സ്റ്റേഷന്‍ പരിസരത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ കുട്ടിയെ കാണാതായതിന് പിന്നാലെ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരുന്നു. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.


പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്ടറുടെ പഴയ ജോലിക്കാരെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. 'ജനുവരി 28ന് വൈകുന്നേരം 4 മണിയോടെ ഛത്താരി പോലീസ് സ്‌റ്റേഷനിൽ 8 വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചു. പ്രാഥമികമായി തെളിവുകൾ ശേഖരിച്ച ശേഷം, സംശയാസ്പദമായ സാഹചര്യത്തിൽ നിജാമിനെയും ഷാഹിദിനെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു' -ദിബായ് സർക്കിൾ ഓഫീസർ വന്ദന ശർമ്മ ഞായറാഴ്ച പറഞ്ഞു.

നേരത്തെ ഡോക്ടറിനൊപ്പം കമ്പൗണ്ടര്‍ ജോലി ചെയ്തുവരികയായിരുന്നു പ്രതികള്‍. എന്നാല്‍ ജോലിയിലെ പിഴവ് മൂലം ഡോക്ടര്‍ ഇവരെ പിരിച്ചുവിട്ടു. ഇതിലുള്ള വിരോധം മൂലമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതെന്നും പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പി.ടി.​ഐയോട് പറഞ്ഞു.

Tags:    
News Summary - UP Doctor's Child Kidnapped, Murdered by Sacked Employees For Revenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.