ഡെറാഡൂൺ: ദലിത് കുടുംബങ്ങളെ ബഹിഷ്‍കരിച്ച് ഉത്തരാഖരണ്ഡിലെ ചമോലി ജില്ലയിലെ ഗ്രാമം. ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ അസുഖം കാരണം ഡ്രംസ് മുഴക്കാനെത്താത്തതിനെ തുടർന്നാണ് വിലക്ക്. ഞായറാഴ്ച സുബ്ഹി ഗ്രാമത്തിലെ പ്രാദേശിക പഞ്ചായത്താണ് ദലിത് കുടുംബങ്ങളെ വിലക്കികൊണ്ടുള്ള തീരുമാനമെടുത്തത്. ഇന്ത്യ-ചൈന അതിർത്തിയിൽ നിതി താഴ്വരക്ക് സമീപമാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ആറോളം ദലിത് കുടുംബങ്ങളാണ് ഇവിടെയുള്ളത്. തലമുറകളായി പ്രദേശത്തെ സാമൂഹിക, സാംസ്കാരിക, മതപരമായ ചടങ്ങുകളിൽ ഡ്രംസ് മുഴക്കാനെത്തുന്നവർ ഇവരാണ്. എന്നാൽ, അസുഖം മൂലം ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ ഡ്രംസ് മുഴക്കാൻ പുഷ്‍കർ ലാൽ എന്നയാൾക്ക് എത്താനായില്ല. തുടർന്ന് സമുദായത്തെ പൂർണമായും ഇവർ വിലക്കുകയായിരുന്നു.
പഞ്ചായത്തംഗം ഇവരെ ഗ്രാമത്തിൽ നിന്നും വിലക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഉത്തരവ് അനുസരിക്കാത്തവർ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇയാൾ ഭീഷണി മുഴക്കുന്നുണ്ട്. വനവും കുടിവെള്ള സ്രോതസും ഉപയോഗിക്കുന്നതിന് ദലിതർക്ക് വിലക്കുണ്ട്.
ഇതിന് പുറമേ ഗ്രാമത്തിലെ കടകളിൽ നിന്നും അവശ്യവസ്തുക്കൾ വാങ്ങാനും അനുവാദമില്ല. വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിനും ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനും വിലക്കുണ്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ദലിത് കുടുംബങ്ങൾ ജോഷിമഠ് പൊലീസ് സ്റ്റേഷനിൽപരാതി നൽകിയിട്ടുണ്ട്. രാമകൃഷ്ണ ഖാണ്ഡ്‍വാൾ, യാഷ്വിർ സിങ് എന്നിവരാണ് വിലക്കിന് പിന്നിലെന്നാണ് കുടുംബങ്ങൾ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.