ന്യൂഡൽഹി: ഇന്ത്യൻ സമുദ്രത്തിൽ കപ്പലിന് നേരെ ആക്രമണം നടത്തിയത് അതീവ ഗൗരവതരമായി കാണുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കടലിനടിയിൽ പോയൊളിച്ചാലും അക്രമികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മിസൈൽവേധ യുദ്ധക്കപ്പലായ ഐ.എൻ.എസ് ഇംഫാൽ കമീഷൻ ചെയ്ത ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.
എം.വി കെം പ്ലൂട്ടോ, എം.വി സായിബാബ എന്നീ കപ്പലുകൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങളെ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സമുദ്രത്തിൽ നാവികസേന പട്രോളിങ് ശക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയിൽനിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന എം.വി. കെം പ്ലൂട്ടോ എന്ന കപ്പലിന് നേരെ ശനിയാഴ്ചയാണ് ഡ്രോണാക്രമണമുണ്ടായത്. ഗുജറാത്തിലെ പോർബന്തർ തീരത്തുനിന്ന് 217 നോട്ടിക്കൽ മൈൽ അകലെവെച്ചായിരുന്നു ആക്രമണം നടന്നത്. ഡ്രോൺ പതിച്ചതിനെ തുടർന്ന് വൻ സ്ഫോടനമുണ്ടായി. 20 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണ്.
25 ഇന്ത്യൻ നാവികരുള്ള എണ്ണക്കപ്പൽ എം.വി സായിബാബക്ക് നേരെ ചെങ്കടലിൽ വെച്ചാണ് ഡ്രോണാക്രമണമുണ്ടായത്. മധ്യ ആഫ്രിക്കൻ രാജ്യമായ ഗാബോണിന്‍റെ പതാകയും വഹിച്ചായിരുന്നു കപ്പലിന്‍റെ സഞ്ചാരം.
ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനുമായി നാല് യുദ്ധക്കപ്പലുകൾ വിന്യസിച്ചതായി നാവികസേന ചീഫ് അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു. പി.81 വിമാനങ്ങൾ, ഡോർണിയേഴ്സ്, സീ ഗാർഡിയൻസ്, ഹെലികോപ്റ്ററുകൾ, കോസ്റ്റ് ഗാർഡ് കപ്പലുകൾ എന്നിവയെല്ലാം കടൽക്കൊള്ളയുടെയും ഡ്രോൺ ആക്രമണത്തിന്‍റെയും ഭീഷണിയെ നേരിടാൻ സംയുക്തമായി വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.