ഹൈദരാബാദ്: രാജ്യം ഫാഷിസ്റ്റ് വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാനുള്ള നിരയുടെ നേതൃത്വമാകാൻ തയാറുണ്ടോ എന്ന പൊതുസമൂഹത്തിെൻറ ചോദ്യത്തിന് ‘തയാറാണ്’ എന്ന് മറുപടി പറയാന്‍ സി.പി.എമ്മിന് പാര്‍ട്ടികോണ്‍ഗ്രസ് കഴിയുംവരെ കാത്തിരിക്കേണ്ടി വന്നു.
സംഘടനയിലെ ഭൂരിപക്ഷനേതൃത്വത്തില് നിന്ന് ഉയര്‍ന്ന വെല്ലുവിളി താല്‍ക്കാലികമായെങ്കിലും മറികടക്കാന്‍ പ്രതിനിധികളുടെ വികാരത്തിലേറി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കഴിഞ്ഞു. പക്ഷേ, ഏറ്റെടുത്ത ഈ ഉത്തരവാദിത്തത്തെ ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കഴിയുമോ എന്നതാണ് യെച്ചൂരിക്ക് മുന്നില്‍ ഉയരുന്ന ചോദ്യം. പുതിയ രാഷ്ട്രീയ ലൈന്‍ വിജയിപ്പിക്കുന്നതിന് 2019 പൊതുതെരഞ്ഞെടുപ്പിന് മുമ്പായി യെച്ചൂരിക്കും സി.പി.എമ്മിനും മുന്നില്‍ ഒരു വര്‍ഷം മാത്രമാണ് ബാക്കിയുള്ളത്. സി.പി.എം സംഘടനപരമായും രാഷ്ട്രീയമായും ഏറ്റവും വലിയ പ്രതിസന്ധിയിലും വെല്ലുവിളിയിലൂടെയുമാണ് കടന്നുപോകുന്നത്.
ബംഗാളും ത്രിപുരയും കൈവിട്ട് കേരളം എന്ന തുരുത്തിലേക്ക് അത് ചുരുങ്ങി. അവിടെ നിന്ന് ദേശീയ രാഷ്ട്രീയത്തിെൻറ നെറുകയിലേക്ക് എത്താന്‍ കഴിയുമോയെന്ന വെല്ലുവിളിയാണ് നേതൃത്വത്തിന് മുന്നില്‍.
അതിെൻറ ഉത്തരവാദിത്തം പ്രധാനമായും യെച്ചൂരിയുടെ ചുമലിലാണ്. കോണ്ഗ്രസ്ബന്ധത്തെചൊല്ലിയുള്ള വിവാദത്തില്‍ എസ്.എ. ഡാങ്കേക്ക് തുല്യമെന്ന ആക്ഷേപത്തിെൻറ വക്കില്‍ നിന്ന് പ്രായോഗികതാ രാഷ്ട്രീയത്തിെൻറയും നയനിപുണതയുടെയും വക്താക്കളായ ഇ.എം.എസിനും ഹർകിഷൻ സിങ് സുര്‍ജിത്തിനും തുല്യനാണ് താനെന്ന് കൂടിയാണ് അദ്ദേഹം തെളിയിക്കേണ്ടത്.
പാര്‍ട്ടികോണ്‍ഗ്രസ് കഴിഞ്ഞതോടെ ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന് നേതൃത്വം പറയുമ്പോഴും ‘വിഭജിക്കപ്പെട്ട’ മനസ്സുമായാണ് കേരള, ബംഗാള്‍ ഘടകങ്ങളും ഉന്നത നേതൃത്വത്തിലെ പല നേതാക്കളും മടങ്ങുന്നത് എന്നതാണ് യാഥാർഥ്യം. വിജയവും പരാജയവും തമ്മിലുള്ള അന്തരത്തിെൻറ മുറിവ് ഉണങ്ങാന്‍ സമയം ഏറെ പിടിക്കും.
ഈ മുറിവ് ഉണങ്ങാതെയാണ് സി.പി.എമ്മിന് പുതിയ വെല്ലുവിളി നേരിടേണ്ടതും. സി.പി.എം സംഘടനപരമായി നേരിടുന്ന വെല്ലുവിളിയും ഉള്‍പാര്‍ട്ടി ജനാധിപത്യം ഇല്ലായ്മയും കൂടി തെളിയിച്ചാണ് സമ്മേളനത്തിന് കൊടിയിറങ്ങിയത്. രഹസ്യബാലറ്റ് വേണമെന്ന് യെച്ചൂരി വാദിച്ചതോടെ ചര്‍ച്ചയില്‍ പാര്‍ട്ടിയംഗങ്ങള്‍ മനസ്സ് തുറക്കുന്നില്ലെന്ന് കൂടിയാണ് വ്യക്തമായത്.
രഹസ്യബാലറ്റുണ്ടെങ്കിലേ പ്രതിനിധികളുടെ മനസ്സിലുള്ളത് പുറത്ത് വരൂ എന്ന സ്ഥിതിയാണ് പല സംസ്ഥാന ഘടകങ്ങളിലും നിലനില്‍ക്കുന്നത് എന്ന് കൂടിയാണ് യെച്ചൂരി പറയാതെ പറഞ്ഞത്. എവിടെയൊക്കെയോ ആരെയൊെക്കയോ ഭയപ്പെടുന്ന സ്ഥിതി നിലനില്ക്കുന്നു എന്നത് പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യം ആശാസ്യമല്ലെന്ന് വിളിച്ച് പറയുന്നു.
തൃശൂരിൽ നടന്ന സി.പി.എം സംസ്ഥാനസമ്മേളനത്തില്‍ തനിെക്കതിരെ ഉയര്‍ന്ന നിശിത വിമര്‍ശനങ്ങളോട് പ്രതികരിക്കവെ, സി.പി.എം എന്നാല്‍ ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാര്‍ക്സിസ്റ്റ് കേരള’ അല്ലെന്ന് പ്രസംഗിച്ച യെച്ചൂരി പാര്‍ട്ടികോണ്‍ഗ്രസില്‍ അത് തെളിയിച്ചു കൊടുത്തു. ജനാധിപത്യകേന്ദ്രീകരണവും കേന്ദ്രീകൃത നേതൃത്വവുമെന്ന പാര്‍ട്ടി തത്ത്വം ലംഘിച്ച്, ശക്തമായ സംസ്ഥാനനേതൃത്വങ്ങള്‍ കാര്യം നിശ്ചയിക്കുന്ന രീതി കുറച്ചുനാളായി സി.പി.എമ്മിൽ രൂപപ്പെട്ടിരുന്നു.
കേരളമായിരുന്നു അതിെൻറ ഒരറ്റത്ത്. ബംഗാള്‍ ശോഷിച്ചതോടെ പാര്‍ട്ടി കേരളം പറയുന്നിടത്ത് നില്‍ക്കുമെന്ന തോന്നല്‍ സംസ്ഥാന നേതാക്കള്‍ സൃഷ്ടിച്ചു. അത് തിരുത്തി കേന്ദ്രീകൃതനേതൃത്വമുള്ള പാര്‍ട്ടിയാണ് എന്ന് തെളിയിക്കാന്‍ യെച്ചൂരിക്കും പ്രതിനിധികള്‍ക്കും കഴിഞ്ഞു. പോരാടി വിജയിച്ച ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തനിക്ക് അനുകൂലമായ പി.ബിയും സി.സിയും ഒപ്പം നിര്‍ത്തി യെച്ചൂരി കരുക്കള്‍ നീക്കുമ്പോള്‍ സംസ്ഥാന ഘടകങ്ങളിലെ ശാക്തിക ബലാബലത്തിെൻറ തലവര തന്നെ മാറ്റിവരക്കപ്പെട്ടേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.