കോട്ടയം: സംസ്ഥാനത്ത് 5 ജി സാങ്കേതിക വിദ്യയിലധിഷ്ഠിതമായ 20 ചെറുകിട ഐ.ടി പാർക്കുകൾകൂടി വരുന്നു. നിലവിലെ മൂന്ന് സർക്കാർ ഐ.ടി പാർക്കുകളിൽ നിന്ന് അകലെയായി ദേശീയപാതയോട് ചേർന്ന് കണ്ണൂർ മുതൽ തിരുവനന്തപുരം വരെയാണ് ഐ.ടി പാർക്കുകൾ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുന്നത്.
ഐ.ടി മേഖലയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കലാണ് ലക്ഷ്യം. അതിനുപുറമെ, നിലവിലെ ഐ.ടി പാർക്കുകളിൽനിന്നും ദൂരെയുള്ള സ്ഥലങ്ങളിൽ അവിടത്തെ സ്ഥലസൗകര്യങ്ങൾ ഉപയോഗിച്ച് 5000 മുതൽ 50,000 ചതുരശ്ര അടി വിസ്തൃതിയിൽ ഐ.ടി അനുബന്ധ ജോലികൾ ചെയ്യുന്നതിനുള്ള ഇടം വർക്ക് നിയർ ഹോം മാതൃകയിൽ സ്ഥാപിക്കുന്നതിനുള്ള അനുമതിയും സർക്കാർ നൽകി. നിലവിൽ തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവയാണ് മൂന്ന് സർക്കാർ ഐ.ടി പാർക്കുകൾ. ഈ മൂന്നിടത്തുമായി 18,836 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. സർക്കാർ ഐ.ടി പാർക്കുകളിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള നടപടികളും പുതിയ സംരംഭങ്ങളും ആരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ടെക്നോപാർക്കിന്റെ നാലാംഘട്ടമായ ടെക്നോസിറ്റിയിൽ വികസിപ്പിക്കുന്ന ഒരേ കാമ്പസിൽ ജോലി, പാർപ്പിട സൗകര്യങ്ങൾ, ഷോപ്പിങ് സൗകര്യങ്ങൾ, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയടങ്ങിയ മിനി ടൗൺഷിപ് പദ്ധതിയായ ‘ക്വാഡ്’ നും സർക്കാറിന്റെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഐ.ടി കെട്ടിടങ്ങളിലായി 12,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഇവിടത്തെ ഐ.ടി ഇതര മേഖലയിൽ 3000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാർ കണക്ക്. ജി.സി.ഡി.എയുമായി ചേർന്ന് 300 ഏക്കറിൽ കൊച്ചി ഇൻഫോപാർക്കിന്റെ മൂന്നാംഘട്ടം സ്ഥാപിക്കാനുള്ള നടപടിയും സർക്കാർ പരിശോധിക്കുകയാണ്. ഇതിലൂടെ ഒരുലക്ഷം തൊഴിലവസരങ്ങളും 12,000 കോടിയുടെ നിക്ഷേപവുമാണ് പ്രതീക്ഷിക്കുന്നത്.
ഇതിനുപുറമെ ഐ.ടി പാർക്കുകൾക്ക് പുറത്തുള്ള കമ്പനികളെ കേരള ഐ.ടി പാർക്ക് ഇക്കോസിസ്റ്റത്തിലേക്ക് കൊണ്ടുവന്ന് അവരുടെ ബിസിനസ് വളർച്ചക്കും തൊഴിലവസരങ്ങൾക്കും ലക്ഷ്യമിടുകയും ചെയ്യുന്ന അഫിലിയേഷൻ പദ്ധതിയും സർക്കാർ പരിശോധിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.