ബാങ്ക് വായ്പ ജീവിതം വഴിമുട്ടിച്ച വീട്ടമ്മക്ക് ജഡ്ജിമാരുടെ കൈത്താങ്ങ്

തിരുവനന്തപുരം: ബാങ്ക് വായ്പ ജീവിതം പ്രതിസന്ധിയിലാക്കിയ കാന്‍സര്‍ ബാധിതയും നിരാലംബയുമായ  വീട്ടമ്മക്ക് ലോക് അദാലത്തില്‍ ജഡ്ജിമാരുടെ കൈത്താങ്ങ്. അദാലത്തില്‍ ധാരണയിലത്തെിയ തുക വഞ്ചിയൂര്‍ കോടതിയിലെ ജഡ്ജിമാരും ബാങ്കിന്‍െറ അഭിഭാഷകനും ചേര്‍ന്ന് അടച്ചുതീര്‍ത്താണ് കീഴാവൂര്‍ കുറ്റ്യാനിക്കാട് സുജിനി ഭവനില്‍ ആര്‍. ഗിരിജക്ക് ആശ്വാസമേകിയത്. ഭര്‍ത്താവ് സുകുമാരന്‍ വാഴക്കൃഷിക്ക് 2009ലാണ് മെഡിക്കല്‍ കോളജിന് സമീപത്തെ ബാങ്കില്‍നിന്ന് ഒരു ലക്ഷം രൂപ വായ്പയെടുത്തത്. ഇതിനിടെ ഭര്‍ത്താവ് മരിച്ചു. കൃഷിയില്‍നിന്ന് കാര്യമായ ഗുണവുമുണ്ടായില്ല. ഹൃദ്രോഗിയായ മകന്‍െറ ചികിത്സാച്ചെലവിനും ഉപജീവനത്തിനും വഴി കണ്ടത്തൊനാവാതെ ഉഴറുന്നതിനിടെയാണ് ഇരുട്ടടി പോലെ ഗിരിജക്ക് അര്‍ബുദം ബാധിച്ചത്. ഇതിനിടെ മകനെ ശ്രീചിത്രയില്‍ ഹൃദയശസ്ത്രക്രിയക്കും വിധേയമാക്കി. ബാങ്കിലെ തിരിച്ചടവ് വൈകിയതോടെ പലവട്ടം നോട്ടീസ് വന്നു. നാട്ടുകാരുടെ സഹായത്താല്‍ ചികിത്സ മുന്നോട്ട് നീക്കുന്ന ഇവര്‍ക്കും മകനും ബാങ്ക് വായ്പ തീര്‍ക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതായി.
ബാങ്ക് അടവ്  മുടങ്ങിയതോടെ മുതലും പലിശയുമടക്കം ബാധ്യത 1.29 ലക്ഷമായി. എന്ത് ചെയ്യണമെന്നറിയാതെ പ്രയാസത്തിലായ ഘട്ടത്തിലാണ് ലോക് അദാലത്തില്‍ പങ്കെടുക്കാന്‍ നോട്ടീസ് വന്നത്. വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നെങ്കിലും എല്ലാ രേഖകളുമായി ഗിരിജ ഇന്നലെ അദാലത്തിലത്തെി.
 30000 രൂപയാണ്  അദാലത്തില്‍ ധാരണയായത്. ഈ  തുകയും ഗിരിജയെ സംബന്ധിച്ച്  അപ്രാപ്യമായിരുന്നു. നിസ്സഹായത ബോധ്യപ്പെട്ട അദാലത്തിനത്തെിയ ജഡ്ജിമാരും ബാങ്കിന്‍െറ അഭിഭാഷകനും ചേര്‍ന്ന് തുക ഏറ്റെടുത്ത് അടച്ചുതീര്‍ത്ത് വീട്ടമ്മയുടെ ബാധ്യത ഒഴിവാക്കുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.