സോളാര്‍ കമീഷനെ ഭീഷണിപ്പെടുത്തിയിട്ടില്ല –ചെന്നിത്തല

തിരുവനന്തപുരം:  സോളാര്‍ കമീഷന്‍ പൊലീസിനെ വിമര്‍ശിച്ചപ്പോള്‍ പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണ് താന്‍ ചെയ്തതെന്നും കമീഷനെ ഭീഷണിപ്പെടുത്തിയിട്ടില്ളെന്നും മന്ത്രി രമേശ് ചെന്നിത്തല. തടവുകാരനെ പുറത്ത് കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട ചട്ടം പാലിക്കാതിരിക്കാന്‍ പൊലീസിന് കഴിയില്ല. 1952ലെ കമീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് അനുസരിച്ച് രൂപവത്കരിക്കപ്പെട്ട സോളാര്‍ കമീഷന്‍ കോടതിയല്ല,  ജഡ്ജിയല്ല. സാക്ഷികളെ വിളിച്ചുവരുത്തി മൊഴിയെടുക്കാനും തെളിവുകള്‍ ശേഖരിക്കാനുമുള്ള അധികാരമുണ്ട്. അതുപോലെ  ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരാള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താനുള്ള അധികാരം പൊലീസിനുമുണ്ട്. അത് മാത്രമാണ് ചെയ്തത്.
ബിജു രാധാകൃഷ്ണന്‍ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് പൊലീസ് സുരക്ഷ ഒരുക്കിയത്. എന്നാല്‍, പൊലീസ് ഒരുക്കിയ സുരക്ഷ കമീഷന്‍ വെട്ടിച്ചുരുക്കി. നാല് പൊലീസുകാരെ മാത്രമാണ് എസ്കോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. അവരോട് ഫോണ്‍ ഓഫ് ചെയ്യാനും നിര്‍ദേശിച്ചു. സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന സാഹചര്യത്തില്‍ മതിയായ സുരക്ഷാ സംവിധാനം ഇല്ളെന്നാണ് പൊലീസിന് ലഭിച്ച വിവരം. മതിയായ സുരക്ഷയില്ലാതെ പോകുന്നത് പ്രതി പൊലീസിനെ വെട്ടിച്ച് കടക്കാനുള്ള അവസരമാക്കുമെന്ന് കണ്ടാണ് കമീഷന്‍ സെക്രട്ടറിയുമായി ഡി.ജി.പി സെന്‍കുമാര്‍ ഫോണില്‍ സംസാരിച്ചത്.
 പ്രതി ചാടിപ്പോയിരുന്നെങ്കില്‍ അതിന്‍െറ മുഴുവന്‍ പഴിയും പൊലീസിന്‍െറ തലയില്‍ വരുമായിരുന്നു. ഈ സാഹചര്യത്തിലാണ് കമീഷന്‍ സെക്രട്ടറിയുമായി സംസാരിച്ച് ഡി.ജി.പി നടപടി സ്വീകരിച്ചത്. അതില്‍ തെറ്റ് കാണുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.