ബി.ജെ.പി യോഗത്തില്‍ ആര്‍.എസ്.എസ് പ്രമുഖര്‍

തൃശൂര്‍: ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ ആര്‍.എസ്.എസ് നേതാക്കളും. ബി.ജെ.പി ഭാരവാഹികളായി ആര്‍.എസ്.എസ് നിയോഗിക്കുന്നവര്‍ മാത്രം പങ്കെടുക്കുന്ന പതിവ് രീതി വിട്ട് സംസ്ഥാന ആര്‍.എസ്.എസിലെ പ്രമുഖരായ പ്രാന്തകാര്യവാഹക് പി. ഗോപാലന്‍കുട്ടി, സഹ പ്രാന്തകാര്യവാഹക് എം. രാധാകൃഷ്ണന്‍ എന്നിവരാണ് ചൊവ്വാഴ്ച ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തത്. ഹിന്ദുഐക്യവേദി നേതാവ് കുമ്മനം രാജശേഖരന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ ശേഷം ബി.ജെ.പിയുടെ നിയന്ത്രണം ആര്‍.എസ്.എസ് ഏറ്റെടുത്തതിന്‍െറ ഭാഗമായണ് ഇവരുടെ സാന്നിധ്യം. ബി.ജെ.പി നേതാക്കളില്‍ നിന്നും കുമ്മനത്തിനെതിരായ എന്തെങ്കിലും നീക്കമുണ്ടായാല്‍ തല്‍ക്ഷണം നുള്ളിക്കളയാനാണ് ഗോപാലന്‍കുട്ടി മാസ്റ്ററെയും രാധാകൃഷ്ണനെയും യോഗത്തിലേക്ക് ആര്‍.എസ്.എസ് നിയോഗിച്ചതത്രേ. 

ആര്‍.എസ്.എസിന്‍െറ കൂടുതല്‍ ഇടപെടല്‍ ബി.ജെ.പിയുടെ മതേതരത്വമുഖം നഷ്ടപ്പെടുത്തുമോയെന്ന കൃഷ്ണദാസ് -മുരളീധര പക്ഷ നേതാക്കള്‍ യോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചാല്‍ പ്രതിരോധിക്കുകയായിരുന്നു ആര്‍.എസ്.എസ് നേതാക്കളുടെ സാന്നിധ്യം കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍, ആര്‍.എസ്.എസ് പ്രമുഖരുടെ സാന്നിധ്യത്തില്‍ ആരും അതിന് ധൈര്യപ്പെട്ടില്ല.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറോളം മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് വ്യക്തമായ സാന്നിധ്യം ഉറപ്പിക്കാനാകുമെന്ന് യോഗം വിലയിരുത്തി. പാര്‍ട്ടിയുടെ പ്രമുഖരെല്ലാം മത്സരിക്കാനും തീരുമാനിച്ചു. എന്നാല്‍, ആരൊക്കെ എവിടെയൊക്കെ മത്സരിക്കണമെന്ന കാര്യങ്ങള്‍ ആര്‍.എസ്.എസ് നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനിക്കും. തെരഞ്ഞെടുപ്പിന്‍െറ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ആര്‍.എസ്.എസ് ഏറ്റെടുക്കും. 
പാര്‍ട്ടി പുന:സംഘടന നിയമസഭാ തെരെഞ്ഞടുപ്പിന് ശേഷം മതിയെന്നും അതിന് മുമ്പായി പാര്‍ട്ടിയും മുന്നണിയും ശക്തമാക്കാനുമാണ് തീരുമാനം. അതിനായി സാമുദായിക സംഘടനകളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കണം. എന്‍.എസ്.എസ് ഉള്‍പ്പെടെ സംഘടനകളുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തണം. കുമ്മനം രാജശേഖരന്‍െറ നേതൃത്വത്തില്‍ ജനുവരി അവസാനത്തോടെ കേരളയാത്ര ആരംഭിക്കും.

 യാത്രക്കിടയില്‍ സമൂഹത്തിന്‍െറ വിവിധ തുറകളിലുള്ള പ്രമുഖരുമായി ആശയവിനിമയം നടത്തും. യാത്രക്ക് ആര്‍.എസ്.എസ് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളും അജണ്ടകളും സംഘ്പരിവാര്‍ സംഘടനകളുമായി കൂടിയാലോചിച്ച് തന്നെ ചെയ്യാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.