മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി കൊച്ചിയിലെത്തിയത്. നേരെ ആലുവ പാലസിലേക്ക് പോകുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും അഡ്വക്കേറ്റ് ജനറലിനെ കാണാനായി മുഖ്യമന്ത്രി എട്ട് മണിയോടെ എറണാകുളം ഗസ്റ്റ് ഹൗസിൽ എത്തുകയായിരുന്നു. അൽപസമയത്തിന് ശേഷം കെ.പി. ദണ്ഡപാണിയുംഇവിടെയെത്തി.

പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഇവർ ചർച്ച ചെയ്തത് എന്നാണറിയുന്നത്. പാമോലിൻ കേസിൽ വിജിലൻസ് കോടതിയിൽ നിന്നും ഉമ്മൻചാണ്ടിക്കെതിരെ ഉണ്ടായ പരാമർശം നീക്കിക്കിട്ടാൻ എന്താണ് പോംവഴി എന്നതിനെക്കുറിച്ച് ചർച്ച ചെയ്തുവെന്നാണ് സൂചന. തെരഞ്ഞെടുപ്പ്  അടുത്ത് വരുന്ന സാഹചര്യത്തിൽ ഇക്കാര്യം പ്രതിപക്ഷം ആയുധമാക്കുമെന്നുറപ്പാണ്.  അതിന് മുൻപ് ഏതു വിധേനയും പരാമർശം നീക്കിക്കിട്ടാനായി എന്ത് നിയമനടപടികൾ സ്വീകരിക്കണം എന്നതായിരിക്കും ആലോചന.

രണ്ടാമതായി, ലാവലിന്‍ കേസില്‍ പിണറായി വിജയനെയും മറ്റുള്ളവരെയും കുറ്റവിമുക്തരാക്കിയതിന് എതിരെ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഹൈകോടതി രണ്ടു മാസത്തേക്ക് മാറ്റിവെച്ചത് സർക്കാരിന് വൻപ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വിഷയത്തിൽ മറ്റെന്തെങ്കിലും നടപടികൾ സ്വീകരിക്കാനാവുമോ എന്നും ഇവർ ചർച്ച ചെയ്തതായി അറിയുന്നു.

2000 മുതലുള്ള റിവിഷന്‍ ഹര്‍ജികള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും ഹര്‍ജി പരിഗണിക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നും കോടതിയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ഇന്നലെ ഹൈകോടതി നിരീക്ഷിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.