പത്മപുരസ്കാരം: ശിപാര്‍ശ നല്‍കിയത് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് –മന്ത്രി

തിരുവനന്തപുരം: പത്മപുരസ്കാരത്തിന് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സംസ്ഥാനം ശിപാര്‍ശ സമര്‍പ്പിച്ചതെന്ന് മന്ത്രി കെ.സി. ജോസഫ്. കേന്ദ്ര ആഭ്യന്തര വകുപ്പിന്‍െറ നിര്‍ദേശങ്ങളനുസരിച്ചുതന്നെയാണ് ശിപാര്‍ശ സമര്‍പ്പിച്ചത്. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിച്ചല്ല ശിപാര്‍ശ നല്‍കിയതെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണ്. ഇതുസംബന്ധിച്ച് ഒരു നിര്‍ദേശവും സുപ്രീംകോടതി നല്‍കിയതായി വിവരമില്ളെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര ആഭ്യന്തര ജോയന്‍റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ഇതേക്കുറിച്ച നിയമങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം സെര്‍ച് കമ്മിറ്റിയെ നിയോഗിച്ചു. പലവട്ടം യോഗം ചേര്‍ന്നാണ് ഇവര്‍ തീരുമാനമെടുത്തത്.ആദ്യം അഞ്ചുപേരില്‍ ഒതുക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീടത് 13 പേരാക്കി. സെര്‍ച് കമ്മിറ്റി ശിപാര്‍ശപ്രകാരം കാബിനറ്റ് അംഗീകരിച്ചാണ് 13 പേരുടെ പേര് അയച്ചുകൊടുത്തത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വ്യത്യസ്ത മേഖലകളില്‍ നിന്നായി നാല്‍പതിലധികം പേരുകള്‍ ശിപാര്‍ശ ചെയ്തിരുന്നു. വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാലാണ് ഇത്തവണ എണ്ണം കുറച്ചതെന്നും അദ്ദേഹം പറഞ്ഞു.
പത്മഭൂഷണുവേണ്ടി ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍, പത്മശ്രീക്ക് ഡോ. വി.പി. ഗംഗാധരന്‍ (ആരോഗ്യം), ഡോ. എം.ഐ. സഹദുല്ല (ആരോഗ്യം), ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (കല), അക്കിത്തം അച്യുതന്‍ നമ്പൂതിരി (സാഹിത്യം), പി.യു. തോമസ് നവജീവന്‍ (സാമൂഹികസേവനം), ശ്രീഹരിക്കോട്ട സതീഷ് ധവാന്‍  സ്പേസ് സെന്‍റര്‍ ഡയറക്ടര്‍ പി. കുഞ്ഞികൃഷ്ണന്‍ (സയന്‍സ് ആന്‍ഡ് ടെക്നോളജി), പ്രീജ ശ്രീധരന്‍ (കായികം), സണ്ണി തോമസ് (കായികം), കെ. മുരളീധരന്‍ കേശവന്‍ (സാമൂഹികസേവനം), കെ.എം. റോയ് (പത്രപ്രവര്‍ത്തനം),  ശ്രീകുമാരന്‍ തമ്പി (കല) എന്നിവരെയാണ് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.