കോഴിക്കോട്: മുസ്ലിം ലീഗ് നോമിനിയായത്തെിയ കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീറിനെതിരെ ലീഗ് അനുകൂല കോളജ് അധ്യാപക സംഘടനാ യോഗത്തില്‍ കടുത്ത വിമര്‍ശം. ഇടതുതാല്‍പര്യം സംരക്ഷിക്കാനാണ് വി.സി ശ്രമിക്കുന്നതെന്നും ഇദ്ദേഹത്തിന്‍െറ നിസ്സംഗത അക്കാദമിക് രംഗം വഷളാക്കിയെന്നുമാണ് നേതാക്കള്‍ വിമര്‍ശിച്ചത്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലാണ് സംഘടനാനേതാക്കള്‍ വി.സിക്കെതിരെ തുറന്നടിച്ചത്. ലീഗ് അനുകൂല കോളജ് അധ്യാപക സംഘടന കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി) യോഗത്തിലാണ് നേതാക്കള്‍ വി.സിക്കെതിരെ തിരിഞ്ഞത്.
സി.കെ.സി.ടിയുടെ മുന്‍ നിര്‍വാഹക സമിതിയംഗം കൂടിയായ വി.സി വന്ന വഴി മറക്കരുതെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. എം.എല്‍.എമാരായ സി.കെ.സി.ടി സംസ്ഥാന പ്രസിഡന്‍റ് കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ക്കും മുന്‍ സിന്‍ഡിക്കേറ്റംഗം ടി.വി. ഇബ്രാഹിമിനും മലപ്പുറത്ത് നടന്ന സ്വീകരണ യോഗത്തിലാണ് വി.സിക്കെതിരായ നിലപാട് സംഘടന പരസ്യമാക്കിയത്. യു.ജി, പി.ജി പഠനബോര്‍ഡുകള്‍ പുന$സംഘടിപ്പിക്കാനും ഫാക്കല്‍റ്റികളിലെ ഒഴിവുകള്‍ നികത്താനും വി.സി മടിക്കുകയാണെന്ന് സംസ്ഥാന ഭാരവാഹികള്‍ ആരോപിച്ചു. ഏപ്രില്‍ 24ന് കാലാവധി തീര്‍ന്ന പഠനബോര്‍ഡുകള്‍ പുന$സംഘടിപ്പിക്കാനുള്ള പട്ടിക വി.സിക്ക് കൈമാറിയിട്ട് മാസങ്ങളായി.
ഫാക്കല്‍റ്റികളിലെ ഒഴിവ് നികത്താനുള്ള പട്ടികയും മാസങ്ങള്‍ക്കു മുമ്പ് കൈമാറി. എന്നാല്‍, ഇടത് സംഘടനകളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഫയലില്‍ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കയാണ് വി.സി. സിന്‍ഡിക്കേറ്റിലെ ഇടത് പ്രതിനിധികള്‍ എത്തിയശേഷം പട്ടിക അംഗീകരിക്കാമെന്നാണ് വി.സിയുടെ നിലപാടെന്നത് അംഗീകരിക്കാനാവില്ല -സംസ്ഥാന നേതാവ് യോഗത്തില്‍ തുറന്നടിച്ചു.
പഠനബോര്‍ഡ് ഇല്ലാത്തതിനാല്‍ കോഴ്സുകളുടെ തുല്യതാസര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തടസ്സപ്പെട്ടിരിക്കയാണെന്നും ഇതിനൊന്നും സംഘടനക്ക് മറുപടി പറയാന്‍ കഴിയുന്നില്ളെന്നും മറ്റു നേതാക്കള്‍ ചൂണ്ടിക്കാട്ടി. മലബാറിലെ മുഴുവന്‍ ജില്ലാ ഭാരവാഹികളും കടുത്ത ഭാഷയിലാണ് വി.സിയുടെ നിലപാടിനെ വിമര്‍ശിച്ചത്.
അക്കാദമിക കാര്യത്തില്‍ മുന്‍ വി.സി ഡോ. എം. അബ്ദുസ്സലാമുമായി ഏറ്റുമുട്ടേണ്ടി വന്നില്ളെന്ന കാര്യവും നേതാക്കള്‍ സ്മരിച്ചു. സംഘടനാ നിലപാട് നേരത്തേ ചൂണ്ടിക്കാട്ടിയത് നന്നായെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ മറുപടി നല്‍കി.
വി.സിയുടെ നിലപാടിനെതിരെ സിന്‍ഡിക്കേറ്റിലെ ഏതാനും ലീഗ് അംഗങ്ങള്‍ക്കുതന്നെ വിയോജിപ്പുണ്ട്. ഇതിനു പിന്നാലെയാണ് സംഘടനായോഗത്തിലും പ്രതിഷേധമുണ്ടായത്. പഠനബോര്‍ഡുകള്‍ പുന$സംഘടിപ്പിക്കാത്തത് അക്കാദമിക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വി.സിയുടെ നിലപാട് അംഗീകരിക്കില്ളെന്നും സി.കെ.സി.ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സൈനുല്‍ ആബിദ് കോട്ട പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.