തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ പരീക്ഷാഫീസ് വര്‍ധിപ്പിച്ച നടപടി സിന്‍ഡിക്കേറ്റ് പിന്‍വലിച്ചു. ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് നടപടി. സര്‍വകലാശാലാ എന്‍ജിനീയറിങ് കോളജിലെ ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെയുള്ള വര്‍ധനയും പിന്‍വലിക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗം തീരുമാനിച്ചു.
പരീക്ഷയുടെയും അനുബന്ധ സേവനങ്ങളുടെയും ഫീസില്‍ 10 ശതമാനമാണ് വര്‍ധിപ്പിച്ചിരുന്നത്. എല്ലാവര്‍ഷവും 10 ശതമാനം കൂട്ടാനുള്ള തീരുമാനവും പിന്‍വലിച്ചു. മേയ് 20ന് നിലവില്‍വന്ന ഫീസ് വര്‍ധന പിറ്റേന്ന് മാധ്യമമാണ് പുറത്തുവിട്ടത്.
ഫീസ് വര്‍ധിപ്പിച്ചതിനൊപ്പം എല്ലാവര്‍ഷവും 10 ശതമാനവും കൂട്ടുമെന്ന നിലപാടിനെതിരെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തത്തെി. തുടര്‍ന്ന് സിന്‍ഡിക്കേറ്റംഗം ഡോ. ടി.പി. അഹമ്മദ് കണ്‍വീനറായ ഉപസമിതിയെ വിഷയം പഠിക്കാന്‍ ചുമതലപ്പെടുത്തി.
വിദ്യാര്‍ഥി സംഘടനകളുടെ എതിര്‍പ്പ് കണക്കിലെടുത്ത് വര്‍ധന പിന്‍വലിക്കാനാണ് ഉപസമിതി റിപ്പോര്‍ട്ട് നല്‍കിയത്.
പരീക്ഷക്ക് അപേക്ഷിക്കുന്നതുമുതല്‍ സര്‍ട്ടിഫിക്കറ്റ് വരെയുള്ള ഫീസിലാണ് വര്‍ധന വരുത്തിയിരുന്നത്. സിന്‍ഡിക്കേറ്റ് തീരുമാനത്തിനനുസരിച്ച് പഴയ ഫീസ് നിരക്ക് ഉടന്‍ പുന$സ്ഥാപിക്കും.
വിവിധ കോഴ്സുകളുടെ സ്പെഷല്‍ സപ്ളിമെന്‍ററി പരീക്ഷക്ക് പേപ്പര്‍ ഒന്നിന് 2750 രൂപ, പിഎച്ച്.ഡി അസ്സല്‍ സര്‍ട്ടിഫിക്കറ്റിന് തപാല്‍ ചാര്‍ജ് ഉള്‍പ്പെടെ 1,238 രൂപ, ബി.ടെക് കണ്‍സോളിഡേറ്റഡ് മാര്‍ക്ലിസ്റ്റിന് 3300 രൂപ, സര്‍ട്ടിഫിക്കറ്റ്-മാര്‍ക്ലിസ്റ്റുകളുടെ ആധികാരികത പരിശോധനക്ക് (ഓരോന്നിനും) 1650 രൂപ, ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 660 രൂപ എന്നിങ്ങനെയായിരുന്നു ഫീസ് വര്‍ധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.