സര്‍ക്കാര്‍തടഞ്ഞുവെച്ച 137 എസ്.ഐ തസ്തികകള്‍ക്ക് നിയമനാംഗീകാരം

കോഴിക്കോട്: നിയമപോരാട്ടങ്ങള്‍ക്കും സാങ്കേതികക്കുരുക്കുകള്‍ക്കും വിരാമമിട്ട് 137 എസ്.ഐ തസ്തികകള്‍ക്ക് അംഗീകാരം. ഇതോടെ സര്‍ക്കാര്‍ തടഞ്ഞുവെച്ച 255 തസ്തികകളില്‍ പകുതിയിലേറെ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനമാകും. സൂപ്പര്‍ ന്യൂമററി തസ്തികകളായാണ് കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒപ്പുവെച്ചത്. 2015 നവംബര്‍ 11ന് പി.എസ്.സി നിയമന ശിപാര്‍ശചെയ്ത 339 പേരില്‍ 84 പേരെ മാത്രമായിരുന്നു സര്‍ക്കാര്‍ ട്രെയ്നിങ്ങിന് ക്ഷണിച്ചത്. വകുപ്പില്‍ 84 എസ്.ഐ തസ്തികകളുടെ ഒഴിവേയുള്ളൂവെന്ന വാദമുന്നയിച്ചായിരുന്നു ശേഷിക്കുന്ന തസ്തികകളില്‍ നിയമനത്തിന് അംഗീകാരം നല്‍കാതിരുന്നത്. ഈ വാദം നേരത്തെ, അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലും ഹൈകോടതിയും തള്ളിയതിനു പിന്നാലെ 2015 ഡിസംബര്‍ 16ന് സുപ്രീംകോടതി കൂടി തള്ളിയതോടെയാണ് ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ നിയമനത്തിന് അംഗീകാരം നല്‍കിയത്.

സാധാരണഗതിയില്‍ കോടതി ഉത്തരവു വന്നാല്‍ നിയമനത്തിന് നിര്‍ദേശം നല്‍കാമെങ്കിലും ഈ ഒഴിവുകളില്‍ എ.എസ്.ഐമാര്‍ക്ക് നേരത്തെ സ്ഥാനക്കയറ്റം നല്‍കിയതാണ് സര്‍ക്കാറിനെ കുരുക്കിലാക്കിയത്. ഇവരെ വീണ്ടും പഴയ തസ്തികകളിലേക്ക് അയക്കേണ്ടിവരും എന്ന ഘട്ടം വന്നപ്പോള്‍  പൊലീസ് അസോസിയേഷന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. 2013 സെപ്റ്റംബറില്‍ നിലവില്‍വന്ന എസ്.ഐ നിയമന ലിസ്റ്റിനെതിരെ തുടക്കംമുതല്‍ സര്‍ക്കാര്‍ നീക്കം നടത്തുകയായിരുന്നു. ലിസ്റ്റില്‍ സര്‍ക്കാര്‍ നടപടിയില്ലാത്തതിനെ ത്തുടര്‍ന്ന് 137 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ 2014 ഓഗസ്റ്റ് 26ന് ഹൈകോടതി സര്‍ക്കാറിനോട് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, ഒഴിവുകള്‍ വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിലേക്ക് പ്രത്യേകമുള്ളതാണെന്നും ഇപ്പോള്‍ അവ നിലവിലില്ല എന്നുമായിരുന്നു സര്‍ക്കാര്‍ വാദം.

ഇത് കോടതി തള്ളിയതോടെ സര്‍ക്കാര്‍ നല്‍കിയ റിവ്യൂ ഹര്‍ജിയും 2014 ഒക്ടോബര്‍ 30ന് ഹൈകോടതി തള്ളി. തുടര്‍ന്നാണ്  2014 നവംബര്‍ അഞ്ചിന് സര്‍ക്കാര്‍ 137 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ ഇനി സര്‍ക്കാര്‍ അപ്പീലിന് പോകുന്നില്ളെന്നും ഡി.ജി.പി 2015 ഫെബ്രുവരി 16ന് കത്തു നല്‍കിയിരുന്നെങ്കിലും വീണ്ടും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയായിരുന്നു ഫലം.

ആകെയുള്ള 1940 ഒഴിവുകളില്‍ 524 എണ്ണം പ്രമോഷന്‍ തസ്തികയാണ് എന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതാണ് സുപ്രീംകോടതി തള്ളിയത്. സര്‍ക്കാര്‍ നിലപാട് കാരണം 40 മുസ്ലിം, 40 ഈഴവ, 50 എസ്.സി-എസ്.ടി അടക്കം 170ഓളം സംവരണ വിഭാഗങ്ങള്‍ക്കാണ് അവസരം നിഷേധിക്കപ്പെട്ടിരുന്നത്. 118 ഒഴിവുകള്‍ സംബന്ധിച്ച കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.